
എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ക്ഷാമം
ആലപ്പുഴ : ക്രിസ്മസ് ആഘോഷരാവുകൾക്ക് നിറം പകരുന്ന നക്ഷത്രങ്ങളുടെ വിപണിയിൽ ഇത്തവണ പുതിയ താരങ്ങളില്ല. കഴിഞ്ഞ തവണ അവതരിപ്പിക്കപ്പെട്ട ഇനം നക്ഷത്രങ്ങളൊക്കെ തന്നെയാണ് വില്പനയ്ക്ക് എത്തിയിട്ടുള്ളത്. മുൻകാലങ്ങളിൽ ഓരോ ക്രിസ്മസ് കാലത്തും പുത്തൻ പേരുകളിൽ നക്ഷത്രങ്ങൾ ഇടം പിടിക്കാറുണ്ടെങ്കിലും ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ അതുണ്ടായില്ല. ചൈനീസ് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവു കാരണം എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് ക്ഷാമവുമുണ്ട്.
ചൈനീസ് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് കുന്നംകുളത്ത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളാണ് ആലപ്പുഴയടക്കം സംസങ്ങഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപണിയിലെത്തുന്നവയിൽ കൂടുതലും. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ ഡിമാൻഡാണ് ഇവയ്ക്കുണ്ടായിരുന്നത്. ക്ഷാമം നേരിടുന്നതിനാൽ കഴിഞ്ഞ വർഷം 120 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു എൽ.ഇ.ഡി നക്ഷത്രത്തിന് ഇപ്പോൾ 150 മുതൽ 170 രൂപ വരെയാണ് വില. മുമ്പ് ഡിസംബർ ആദ്യവാരം മുതൽ തന്നെ കടകളിൽ നക്ഷത്രം തേടി ആവശ്യക്കാരെത്തുമായിരുന്നെങ്കിൽ, ഇത്തവണ ആവശ്യക്കാരുടെ എണ്ണത്തിലും കുറവുണ്ടെന്ന് കടക്കാർ പറയുന്നു.
സിനിമകളില്ല; പേരുമില്ല
വാൽനക്ഷത്രക്കാരൻ ബിലാൽ, ആദ്യരാത്രി, കെട്ട്യോളാണെന്റെ മാലാഖ, പൊറിഞ്ചു മറിയം ജോസ്, ലവ് ആക്‌ഷൻ ഡ്രാമ, തണ്ണീർമത്തൻ ദിനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞ ക്രിസ്മസിന് വിപണിയിലെത്തിയ നക്ഷത്രങ്ങൾക്ക് ഇത്തവണ പുതിയ പേരുകളൊന്നുമില്ല. പുത്തൻ സിനിമകളുടെ റിലീസ് കാര്യമായി ഇല്ലാതിരുന്നതാണ് പേര് നഷ്ടപ്പെടാൻ കാരണം. വടക്കൻ ജില്ലകളിൽ കൊറോണ നക്ഷത്രം വിപണിയിലുണ്ടെങ്കിലും ആലപ്പുഴയിലെത്തിയിട്ടില്ല. കാര്യമായ കൗതുകങ്ങളില്ലാതെയാണ് നക്ഷത്രക്കച്ചവടം. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും പതിവ് പോലെ റെഡിമെയ്ഡായി എത്തുന്നുണ്ട്. പ്ലാസ്റ്റിക്ക് നിരോധനം നിലനിൽക്കുന്നതിനാൽ പേപ്പർ അലങ്കാരങ്ങളാണ് വിൽപ്പനയ്ക്കുള്ളതിൽ അധികവും.
കേക്ക് വീട്ടിൽ തന്നെ
ക്രിസ്മസിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് കേക്ക് വിപണി. വിവിധ ഇനം കേക്കുകളുമായി ബേക്കറികൾ മത്സരിച്ച് എത്തുന്ന കാലം. എന്നാൽ, ലോക്ക് ഡൗൺ കാലത്ത് ഓൺലൈനിലൂടെ പഠിച്ച് കേക്ക് നിർമ്മാണം നടത്തിയ വനിതാ സംരംഭകർ ബേക്കറിക്കാർക്ക് ഭീഷണിയാണ്. വീടുകളിലുണ്ടാക്കുന്ന കേക്കുകളുമായി വനിതാ സംരംഭകരും വിപണിയിലുണ്ട്. സ്വന്തം ആവശ്യത്തിന് കേക്ക് ഉണ്ടാക്കുന്നവരും നിരവധി. പല വീടുകളിലും പ്ലം കേക്ക് നിർമ്മാണത്തിനുള്ള രുചിക്കൂട്ടുകൾ തയാറാക്കി തുടങ്ങി. പ്ലം ആയാലും ക്രീം ആയാലും വീട്ടിൽ തന്നെ തയാറാക്കാമെന്നതിനാൽ ഇത്തവണ കേക്ക് വിപണിയിൽ ബേക്കറികളുടെ ഡിമാൻഡ് എങ്ങനെയാവുമെന്ന് കണ്ടറിയണം.
എൽ.ഇ.ഡി നക്ഷത്രം: 150 - 170 രൂപ
പേപ്പർ നക്ഷത്രം : 30 - 250 രൂപ
ക്രിസ്മസ് ട്രീ : 500 - 4000 രൂപ
കൊവിഡ് മൂലം കരോൾ, ക്രിസ്മസ് മത്സരങ്ങൾ, പള്ളികളിലെ ആഘോഷങ്ങൾ എന്നിവയില്ലാത്തത് വിപണിയെ സാരമായി ബാധിക്കും. . മുൻ വർഷങ്ങളിൽ ഈ സമയത്ത് ലഭിച്ചിരുന്നതിന്റെ പകുതി കച്ചവടം പോലും ഇപ്രാവശ്യം നടക്കുന്നില്ല
- നൗഷാദ്, വ്യാപാരി