പാലത്തിന്റെ ബീമുകളുടെ നിർമ്മാണം തുടങ്ങി
ആലപ്പുഴ: ശവക്കോട്ടപ്പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ബീമുകളുടെ നിർമ്മാണം ആരംഭിച്ചു. 13 ബീമുകളിൽ രണ്ടെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. ശേഷിക്കുന്ന ബീമുകളുടെ നിർമ്മാണം അടുത്ത വർഷം ജനുവരി അവസാനത്തോടെ പൂർത്തീകരിച്ച് ഫെബ്രുവരിയിൽ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കഴിയുന്ന വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. പ്രധാന പാലത്തിന് ഒൻപതും നടപ്പാതക്ക് അഞ്ചും ബീമുകളാണ് നിർമ്മിക്കേണ്ടത്. ഒന്നരമാസത്തിനുള്ളിൽ ബീമുകളുടെ പണിപൂർത്തീകരിക്കാനാണ് ലക്ഷ്യം.
മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് ശവക്കോട്ട പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനും കൊമ്മാടി പാലം പുനർനിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയത്. 2019 ഡിസംബറിൽ ആരംഭിച്ച നിർമ്മാണം 12മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യമിട്ടെങ്കിലും കൊവിഡിനെ തുടർന്ന് ജോലികൾ താത്കാലികമായി നിറുത്തിവച്ചിരുന്നു. ലോക്ക്ഡൗണിൽ ഇളവ് വന്നതിനെ തുടർന്നാണ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. മറ്റ് തടസങ്ങളൊന്നും ഇല്ലെങ്കിൽ ഫെബ്രുവരിയിൽ ശവക്കോട്ടപ്പാലം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. പാലത്തിന്റെ ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റ് ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
കൊമ്മാടി പാലം നിർമ്മാണം ഉടൻ
ശവക്കോട്ടപാലത്തിന്റെ പദ്ധതിയിൽ ഉൾപ്പെട്ട കൊമ്മാടി പാലത്തിന്റെ പുനർനിർമ്മാണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ശവക്കോട്ട പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തതിന് ശേഷമോ ബൈപ്പാസ് തുറന്ന ശേഷമോ മാത്രമേ കൊമ്മാടിപാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയുള്ളു. കൊമ്മാടിയിൽ നിലവിലെ പാലം പൊളിച്ചു പണിയാൻ 28.45 കോടിയുടേതാണ് പദ്ധതി. ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയും.
നിർമാണ ചെലവ് 28.45 കോടി
ശവക്കോട്ടപ്പാലം
# 26 മീറ്റർ നീളം, 12 മീറ്റർ വീതി
# പാലത്തിന് ഏറ്റെടുക്കുന്ന സ്ഥലം : 24.14 സെന്റ്
കൊമ്മാടി പാലം
29 മീറ്റർ നീളം, 14 മീറ്റർ വീതി, ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാത. റോഡിന്റെയും കാനയുടെയും പണികൾ ആരംഭിച്ച് 14 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യം.