s

സിലബസ് തീർക്കാനാവാതെ അദ്ധ്യാപകർ

ആലപ്പുഴ: ക്രിസ്മസ് പരീക്ഷ കൈയകലെ നിൽക്കുമ്പോഴും സിലബസ് പ്രകാരമുള്ള പാഠങ്ങൾ പലതും പഠിപ്പിക്കാനോ, പഠിക്കാനോ ആകാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിസന്ധിയിൽ. വൈകി ക്ലാസ് ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പാഠങ്ങൾ തീരാനുള്ളത്. ഉന്നതപഠനത്തിന്റെ ചവിട്ടുപടിയായ ഹയർസെക്കൻഡറിക്ക് ഏറെ പ്രാധാന്യവും പരിഗണനയും നൽകേണ്ട ഘട്ടത്തിലാണ് ക്ലാസുകൾ പലതും ചിതറിക്കിടക്കുന്നത്.

സെക്കൻഡ് ലാംഗ്വേജ് അടക്കമുള്ള പല വിഷയങ്ങളുടെയും ക്ലാസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിസംബറിൽ എല്ലാ പാഠങ്ങളും ഓൺലൈൻ വഴി പഠിപ്പിച്ച് ജനുവരി മുതൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് റിവിഷൻ ക്ലാസ് സ്കൂളിൽ വെച്ച് നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ ക്ലാസുകളെക്കുറിച്ച് ഇതുവരെ യാതൊരു ധാരണയുമായിട്ടില്ല. സി.ബി.എസ്.ഇ പോലെയുള്ള ബോർഡുകൾ സിലബസ് ആനുപാതികമായി കുറയ്ക്കുമെന്ന് പറയുമ്പോഴും, കേരള സിലബസിൽ ഇതേപ്പറ്റി ആലോചനപോലുമില്ല. കുറച്ച് കുട്ടികൾ മാത്രം തിരഞ്ഞെടുത്തിരിക്കുന്ന പല വിഷയങ്ങൾക്കും വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ നടക്കുന്നില്ല. യു.പി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളോട് പൊതുവേ വിമുഖത വർദ്ധിക്കുകയാണെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പരാതിപ്പെടുന്നു. വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ അതത് സമയത്ത് കാണുന്നവരുടെ എണ്ണം ഓരോ ദിവസവും കുറയുകയാണ്. ക്ലാസുകൾ പിന്നീട് എപ്പോഴെങ്കിലും യൂടൂബിൽ കാണാമെന്നാണ് കുട്ടികളുടെ വാദം. ക്ലാസുകൾ അടിസ്ഥാനമാക്കി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ സംഘടിപ്പിക്കുന്ന പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറയുകയാണ്.

മുങ്ങൽ വിദഗദ്ധർ വീണ്ടും!

സ്കൂളിൽ നേരിട്ട് പോകേണ്ടതില്ലാത്തതിനാൽ ക്ലാസ് കട്ട് ചെയ്യുന്ന പഴയ പ്രവണതയ്ക്കു പകരം സ്കൂൾ വാട്സപ്പ് ഗ്രൂപ്പുകളിൽ നിന്ന് എക്സിറ്റ് അടിച്ചുപോകുന്ന വിരുതൻമാരുണ്ട്. ഇവരെ തേടിപ്പിടിച്ച് വീണ്ടും ഗ്രൂപ്പുകളിൽ ചേർക്കുക എന്നത് അദ്ധ്യാപകരുടെ അധിക ജോലിയായി. സ്ഥിരമായി കയറുന്ന വാട്സാപ്പ് നമ്പറിന് പകരം താത്കാലികമായി ചേർക്കുന്ന നമ്പറുകൾ വരുത്തിവെയ്ക്കുന്ന പൊല്ലാപ്പും ചെറുതല്ല. ജില്ലയിലെ ഒരു സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിൽ വിദ്യാർത്ഥി നൽകിയത് കൂട്ടുകാരന്റെ നമ്പരായിരുന്നു. ക്ലാസുമായി യാതൊരു ബന്ധവുമില്ലാത്ത സംഭാഷണങ്ങൾ വന്നുതുടങ്ങിയതോടെയാണ് ടീച്ചറടക്കം എല്ലാവർക്കും 'അന്യൻ' ക്ലാസിലുണ്ടെന്ന് മനസിലായത്. ആളെ ഗ്രൂപ്പിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ചു. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കാൻ സാധിക്കാത്തതും, ആശയവിനിമയത്തിലുണ്ടാകുന്ന പോരായ്മകളുമാണ് ഏഴ് മാസം പിന്നിടുമ്പോൾ ഓൺലൈൻ ക്ലാസുകളെ മടുപ്പിക്കുന്നത്. വിദ്യാർത്ഥികളെ നേരിട്ട് കാണാൻ വേണ്ടി ഗൂഗിൾ മീറ്റടക്കമുള്ള സംവിധാനങ്ങൾ അദ്ധ്യാപകർ ഒരുക്കുമ്പോഴും, വീഡിയോയും സൗണ്ടും 'മ്യൂട്ട്' ചെയ്ത് ക്ലാസിൽ നിന്ന് മുങ്ങുന്നവരുമുണ്ട്.

.................................

ഹയർ സെക്കൻഡറി സിലബസിലെ മലയാളം സെക്കൻഡ്, സംസ്കൃതം, ഹോം സയൻസ്, സൈക്കോളജി, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസ് ആരംഭിച്ചിട്ടില്ല. ക്ലാസുകൾ തുടങ്ങിയ വിഷയങ്ങളിലാവട്ടെ, പഠിപ്പിച്ച് തീർക്കേണ്ട പാഠങ്ങൾ നിരയായി കിടക്കുകയാണ്

............................

സിലബസ് കുറയ്ക്കാതെ പൊതുപരീക്ഷ നടത്തുമെന്ന് പറയുന്നത് ഹയർ സെക്കൻഡറി വിദ്യാർത്ഥികളോടും അദ്ധ്യാപക സമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ഹയർസെക്കൻഡറി വകുപ്പും, എസ്.സി.ഇ.ആർ.ടിയും തമ്മിൽ ഏകോപനമില്ലായ്മയാണ് ഇവിടെ കാണുന്നത്

എസ്.മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ