s

ക്രിസ്മസ് കേക്ക് വിപണി സജീവമാകുന്നു

ആലപ്പുഴ: ഈ വർഷത്തെ ഒട്ടുമിക്ക ആഘോഷങ്ങളെയും കൊവിഡ് കവർന്നതോടെ, ക്രിസ്മസെങ്കിലും കൈപ്പിടിയിൽ ഒതുക്കാനുള്ള പരിശ്രമത്തിലാണ് വിപണി. എന്തുതന്നെയായാലും ക്രിസ്മസിന് ഒഴിവാക്കാനാവാത്ത കേക്കിൽ പലവിധ പരീക്ഷണങ്ങൾ ഇക്കുറി രംഗത്തെത്തുമെന്നുറപ്പ്.

എല്ലാ ബേക്കറികളും സൂപ്പർമാർക്കറ്റുകളും കേക്കുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സാധാരണ പ്ലം കേക്കുകളിൽ നിന്നു വ്യത്യസ്തമായി പുത്തൻ ഫ്ലേവറുകൾ വിപണിയിലിറക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേക്ക് നിർമ്മാതാക്കൾ. കിലോയ്ക്ക് 500 മുതലാണ് കേക്കുകളുടെ വില ആരംഭിക്കുന്നത്. ചോക്ളേറ്റ് കേക്ക്, ഡെറ്റ്സ് കേക്ക്, ബനാന കേക്ക്, വാൾനട്ട് കേക്ക്, ഫ്രൂട്ടി കേക്ക്, കോഫി കേക്ക്, വാനില സ്പഞ്ച് കേക്ക് എന്നിവയാണ് ക്രീം രഹിത കേക്കുകളുടെ വിപണിയിൽ പ്രധാനം. ഇത്തവണ ബ്ലൂബെറി, ജർമ്മൻ ബ്ലാക് ഫോറസ്റ്റ്, പാഷൻഫ്രൂട്ട്, മിൽക്കി വേ കേക്ക്, സ്ട്രോബെറി കേക്ക്, ഫ്രഞ്ച് ബട്ടർ തുടങ്ങിയ ഫ്ലേവറുകളും വിപണി പിടിച്ചു കഴിഞ്ഞു. പ്രധാന കമ്പനികൾക്ക് പുറമേ കുടുംബശ്രീ, ഹോം മേയ്ഡ് കേക്കുകളളും വിപണിയിലെത്തുന്നുണ്ട്. സ്വന്തമായി ഓൺലൈനിലൂടെ കേക്കുകൾ വില്പനയ്ക്കു വച്ചിരിക്കുന്നവരും ഏറെ.

വട്ടത്തിലും ചതുരത്തിലുമുള്ള പരമ്പരാഗത രൂപങ്ങൾ മാറ്റി കാർട്ടൂൺ കഥാപാത്രങ്ങളുടെയും പഴവർഗ്ഗങ്ങളുടെയും രൂപത്തിൽ കേക്കുകൾ വിപണി കൈയടക്കുന്നുണ്ട്. കുട്ടികൾക്കു വേണ്ടി മിക്കിമൗസ്, ഡൊണാൾഡ് ഡക്ക്, ബാറ്റ്മാൻ, സൂപ്പർമാൻ, ഹീമാൻ, ദിനോസർ, ക്ളൗൺ എന്നിവയുടെ ആകൃതിയിൽ കേക്കുകളുണ്ട്. ഇവയ്ക്ക് വൻ ഡിമാന്റാണെന്ന് ബേക്കറിയുടമകൾ പറയുന്നു. ക്രിസ്മസും വ്യത്യസ്തമായിത്തന്നെ ആഘോഷിക്കാൻ താത്പര്യപ്പെടുന്നവരാണ് ഇത്തരം കേക്കുകൾ വാങ്ങുന്നത്. സ്പെഷ്യൽ കേക്കുകൾക്ക് മുൻകൂർ ഓർഡർ നൽകണം. കോഫി കേക്ക്, ബട്ടർ സ്‌കോച്ച്, ബ്ളാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ഗ്രീൻ ആപ്പിൾ തുടങ്ങിയ ഫ്ലേവറുകൾക്കും ആവശ്യക്കാർ ഏറെയാണ്. അര കിലോ മുതൽ ഏഴു കിലോവരെയുള്ള കേക്കുകളാണ് വിപണിയിലുള്ളത്. 500 മുതൽ 5000 വരെയാണ് വില.

പ്രതീക്ഷയില്ല

മുൻ വർഷങ്ങളെപ്പോലെ വലിയ പ്രതീക്ഷ ഇക്കുറി വ്യാപാരികൾക്കില്ല. റെസിഡൻസ് അസോസിയേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഡിസംബർ രണ്ടാംവാരം മുതൽ ആഘോഷങ്ങൾ ആരംഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ ഈ കച്ചവടം നഷ്ടമായി. ഓർഡർ അനുസരിച്ച് മണിക്കൂറുകൾ കൊണ്ടു കേക്കുണ്ടാക്കി നൽകുന്ന ബേക്കറികളുമുണ്ട്. പ്രമേഹ രോഗികൾക്കായി ഷുഗർ ഫ്രീ കേക്കുകളും റെഡി.

രുചി വൈവിദ്ധ്യങ്ങൾ

ക്രിസ്മസ് കാലത്ത് പ്ലം കേക്കിനാണ് ആവശ്യക്കാർ കൂടുതൽ. സാധാണ പ്ലം കേക്കുകളേക്കാൾ വിലയും കൂടുതലാണ് പ്ലം വിത്ത് കോംപേസ്റ്റ്, റിച്ച് പ്ലം ചോക്കോനട്ട്, റിച്ച് ഫ്രൂട്ട് കേക്ക്, പ്ലം വിത്ത് റോയൽ കേക്ക്, പ്ലം വിത്ത് ബട്ടർ കേക്ക് എന്നിവയ്ക്ക്. ഇത്തവണത്തെ ക്രിസ്മസ് കാലത്ത് കേക്ക് വിപണിയിൽ ബ്രാൻഡഡും ഹോം മേയ്ഡും തമ്മിലാണ് പ്രധാന മത്സരം.