
സാമൂഹിക അകലം ഉറപ്പാക്കുന്നത് അദ്ധ്യാപകർക്ക് വെല്ലുവിളിയാകും
ആലപ്പുഴ: പുതുവർഷത്തിൽ സ്കൂൾ അദ്ധ്യയനം പുനരാരംഭിക്കാനുള്ള തീരുമാനം ആശ്വാസം പകരുന്നതിനൊപ്പം ആശങ്കയും ഉയർത്തുന്നു. അദ്ധ്യയനം പൂർവ്വ സ്ഥിതിയിലാവുന്നതോടെ കുട്ടികളും അദ്ധ്യാപകരും തമ്മിൽ ആശയവിനിമയത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പോരായ്മകൾ പരിഹരിക്കപ്പെടുമെന്നതാണ് നേട്ടം. അതേ സമയം വൈറസ് വ്യാപന ഭീതിയും പൂർത്തിയാകാതെ കിടക്കുന്ന സിലബസ് ഭാരവും വെല്ലുവിളിയാണ്.
ക്ലാസ് മുറികളിൽ ചങ്ങാതിമാർ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പു വരുത്തുന്നത് തങ്ങൾ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളികളിലൊന്നാണെന്ന് അദ്ധ്യാപകർ പറയുന്നു. കൂട്ടുകെട്ടുകൾ ശക്തമായ പത്ത്, പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യ ഘട്ടത്തിൽ ക്ളാസിന് തുടക്കമാവുക. കൊവിഡ് രോഗികളുമായി സമ്പർക്കമോ രോഗലക്ഷണമോ ഉണ്ടായാൽ പോലും മറച്ചുവെയ്ക്കാനുള്ള പ്രവണത കുട്ടികളിലുണ്ടായേക്കാമെന്നും ഭീതിയുണ്ട്.
പൊതുപരീക്ഷകൾ മാർച്ച് മാസത്തിൽ തന്നെ നടത്തുമെന്ന സർക്കാർ തീരുമാനത്തോടും ഒരു വിഭാഗം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിയോജിപ്പാണ്.
സിലബസിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഓൺലൈൻ ക്ലാസ് വഴി പൂർത്തിയാക്കാൻ സാധിച്ചത്. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പല പാഠങ്ങളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് ചോദ്യങ്ങൾ വരില്ല. ചോദ്യം വരാൻ സാദ്ധ്യതയുള്ള പാഠങ്ങൾ ഇനിയും ആരംഭിക്കാനായിട്ടില്ലെന്നും അദ്ധ്യാപകർ പരാതിപ്പെടുന്നു. ജനുവരി മുതലുള്ള രണ്ടര മാസക്കാലയളവിൽ സിലബസും കുട്ടികളും അദ്ധ്യാപകരും ചേർന്നുള്ള 'ഗുസ്തി"യാകും നടക്കുക. അന്താരാഷ്ട്ര തലത്തിൽ പോലും പരീക്ഷകൾ നീട്ടിവെയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാത്രം ധൃതി പിടിച്ച് നടത്തുന്നത് കുട്ടികളുടെ പഠനിലവാരത്തെ ദോഷകരമായി ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.
സമ്മർദ്ദം വർദ്ധിക്കും
ക്ലാസ് എന്നതിലുപരി പരീക്ഷാ കാലത്തിലേക്കാണ് കുട്ടികൾ കാലെടുത്ത് വയ്ക്കുന്നത്. എല്ലായ്പോഴും പരീക്ഷാക്കാലം സമർദ്ദത്തിന്റേതാണ്. ഇത്തവണ പാഠഭാഗങ്ങൾ പൂർത്തിയാകാത്ത അവസ്ഥയിൽ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിലെ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കും. മാസങ്ങളായി തുടരുന്ന ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ അലസത പ്രകടമാണ്. ഇതേ മനോഭാവം സ്കൂളിൽ എത്തിയാലും കുറച്ചു നാൾ തുടരാനുള്ള സാദ്ധ്യതയുമുണ്ട്.
പരീക്ഷ നീട്ടണമെന്ന് അദ്ധ്യാപക സംഘടന
ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളിൽ സിലബസ് കുത്തിക്കയറ്റി അവരെ സമ്മർദ്ദത്തിലാക്കുന്നതിനു പകരം പരീക്ഷ അടുത്ത മേയ് - ജൂൺ കാലയളവിലേക്ക് നീട്ടിവയ്ക്കണമെന്ന് ഹയർസെക്കൻഡറി അദ്ധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ ആവശ്യപ്പെടുന്നു. ദീർഘിപ്പിക്കുന്ന ദിവസങ്ങളിൽ സൗജന്യമായി ക്ലാസെടുക്കാൻ തയ്യാറാണ്. ശനിയാഴ്ചകളിലും പഠിപ്പിക്കാനെത്താമെന്ന് അദ്ധ്യാപകർ പറയുന്നു.
വെല്ലുവിളികൾ പലത്
എൻ.സി.ആർ.ടി ഒഴിവാക്കിയ പാഠങ്ങൾ ഓൺലൈൻ ക്ളാസിൽ പഠിപ്പിച്ചു
പരീക്ഷയ്ക്ക് ചോദ്യം വരുന്ന പാഠഭാഗങ്ങൾ പലതും ആരംഭിച്ചിട്ടില്ല
സമയബന്ധിതമായി സിലബസ് പൂർത്തിയാക്കുന്നത് വെല്ലുവിളി
കുട്ടികളുടെ നിലവാരം തകരുമോ എന്ന് ആശങ്ക
സാമൂഹിക അകലം കുട്ടികൾക്കിടയിൽ ഉറപ്പാക്കുക പ്രയാസകരം
സ്കൂൾ അദ്ധ്യയനം അനിശ്ചിതത്വത്തിലായതോടെ യൂണിഫോം, ബാഗ്, ഷൂ അടക്കമുള്ള സാധനങ്ങൾ ഇപ്രാവശ്യം വാങ്ങിയിട്ടില്ല. പഴത് നശിച്ച മട്ടാണ്. ഇനി എല്ലാം വാങ്ങണം. സ്കൂളിൽ കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുമോ എന്നതാണ് പ്രധാന ആശങ്ക
- രമേഷ് കുമാർ, രക്ഷിതാവ്