anganwadi

ആലപ്പുഴ: സംസ്ഥാനത്തെ അങ്കണവാടികൾ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം മുഴുവൻ സമയ പ്രവർത്തനത്തിനായി ഇന്നു തുറക്കും. വർക്കർമാരും ഹെൽപ്പർമാരും എത്തിത്തുടങ്ങുമെങ്കിലും, കൊവി‌ഡിന് ശമനമോ നിയന്ത്രണങ്ങളിൽ പൂർണ ഇളവോ വന്നിട്ടില്ലാത്തതിനാൽ കുട്ടികൾക്ക് തത്കാലം പ്രവേശനമില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി അങ്കണവാടികൾ അടച്ചതോടെ വിവിധ സേവനങ്ങൾ ഫോൺ മാർഗമാക്കി പരിഷ്കരിച്ചിരുന്നു.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ക്ലാസുകൾ ഫോൺ വഴിയാണ് നൽകിയിരുന്നത്. ഇവ ഇനി പഴയത് പോലെ ഫീൽഡ് തലത്തിൽ പുനരാരംഭിക്കും. ഗർഭിണികളെയടക്കം നേരിട്ട് കണ്ട് വിവരങ്ങൾ പങ്കുവയ്ക്കും. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരങ്ങൾ മാസത്തിലൊരിക്കൽ വിതരണം ചെയ്യുന്ന നിലയിലേക്ക് കൊവിഡ് കാലത്തെ പ്രവർത്തനം മാറ്റിയിരുന്നു. ഇവയും പതിനഞ്ച് ദിവസം കൂടുമ്പോൾ വിതരണം ചെയ്യുന്ന പഴയ രീതിയിലേക്ക് മാറാൻ സാദ്ധ്യതയുണ്ട്. ഓരോ അങ്കണവാടിയിലും ന്യൂട്രീഷ്യൻ ഗാർഡൻ തയ്യാറാക്കുന്നതടക്കം നൂതനമായ പല ആശയങ്ങളും ഉയർന്നു വരുന്നുണ്ട്.

സ്ഥലസൗകര്യമുള്ള കെട്ടിടങ്ങളോടു ചേർന്ന് പച്ചക്കറി തോട്ടങ്ങൾ ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കാവും ഇനിയുള്ള ദിവസങ്ങൾ വിനിയോഗിക്കുക.

കൊവിഡ് കാലം

 മാസാമാസം സമർപ്പിക്കേണ്ട റിപ്പോർട്ടുകൾ ഫീൽ‌ഡിൽ ഇറങ്ങാതെ വിവരശേഖരണം നടത്തിയാണ് വർക്കർമാർ സമർപ്പിച്ചിരുന്നത്

 അതത് അങ്കണവാടി പരിധിയിൽ വരുന്ന ജനന, മരണങ്ങളടക്കമുള്ള റിപ്പോർട്ടുകളാണ് തടസം കൂടാതെ സമർപ്പിക്കുന്നത്

 വയോജനങ്ങളുടെ ക്ഷേമവിവരാന്വേഷണം, അമ്മമാർക്കും ഗർഭിണികൾക്കുമുള്ള സംശയ ദൂരീകരണം എന്നിവ ഫോൺ വഴി നടത്തി

 ഗർഭിണികളുടെ വിവരങ്ങൾ വീഡിയോ കോൾ വഴിയാണ് വർക്കർമാർ ചോദിച്ചറിഞ്ഞിരുന്നത്

 കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫീൽഡ് പ്രവർത്തനമാകും ഇനി നടത്തുക

കിളിക്കൊഞ്ചൽ

മൂന്നു മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി സി ഡിറ്റിന്റെ സഹായത്തോടെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ വീഡിയോകളാണ് കിളിക്കൊഞ്ചൽ എന്ന പേരിൽ പുറത്തിറക്കിയത്. ജൂലായ് മുതൽ രാവിലെ 8- 8.30 വരെയായിരുന്നു സംപ്രേഷണം. വീഡിയോകൾ യൂ ടൂബിലും ലഭ്യമായിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ തയ്യാറാക്കിയ വീഡിയോകൾ എല്ലാം പുറത്തിറങ്ങി. അടുത്ത ഘട്ടത്തിലേക്കുള്ള വീഡിയോകൾ ഉടൻ പുറത്തിറങ്ങുമെന്നാണ് അധികൃതർ പറയുന്നത്.

...............................

കൊവിഡ് കാലത്ത് ഫോൺ വഴി നടത്തിയിരുന്ന വിവര ശേഖരണം ഇനി മുതൽ ഉച്ച കഴിഞ്ഞ് ഫീൽഡ് വ‌ർക്കിലൂടെയാകും നടത്തുക. കുട്ടികളെ നേരിട്ട് കാണുന്നില്ലെങ്കിലും വീ‌ഡിയോ കോളുകൾ വഴി അവരുടെ വിശേഷങ്ങളും അവതരണങ്ങളും കാണുന്നുണ്ടായിരുന്നു. കുട്ടികളുടെ ഭാഷാ വികാസത്തിനുള്ള സഹായങ്ങൾ ഫോൺ വഴി നൽകുന്നുണ്ട്

അങ്കണവാടി വർക്കർ