
കലാസമിതികൾക്ക് പുതുവർഷവും ആശങ്കയിൽ
ആലപ്പുഴ: പുതുവർഷത്തിലെങ്കിലും 'അടുത്ത ബെല്ലോടു'കൂടി അരങ്ങിലെത്താമെന്ന നാടക, ബാലെ സമിതികളുടെയും ഗാനമേള, മിമിക്സ് ഉൾപ്പെടെയുള്ള ഇതര കലാസംഘങ്ങളുടെയും പ്രതീക്ഷകൾക്കു മീതേ, തിരുവിതാംകൂർ ദേവസ്വം ബോർഡുതന്നെ ആദ്യ വെടി പൊട്ടിച്ചതോടെ 2021ഉും വട്ടപ്പൂജ്യമാകുമോയെന്ന ആശങ്കയിലാണ് കലാകാരൻമാർ. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതിനാൽ, പൊടിപിടിച്ചു കിടന്നിരുന്ന കഥകളും കലാരൂപങ്ങളും മിനുക്കിയെടുക്കാൻ ഒരുങ്ങുമ്പോഴാണ് ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഇതര ക്ഷേത്രഭരണസമിതികളും ഈ വഴി പിന്തുടർന്നാൽ സമിതികളുടെ കാര്യം തഥൈവ.
ജനം കൊവിഡിനൊപ്പം ജീവിക്കാൻ പഠിച്ചതോടെ, പല നിയന്ത്രണങ്ങളിലും അയവ് വരുത്തിയെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കൂടുതൽ ശക്തിയോടെ തിരിച്ചെത്തിയതാണ് വീണ്ടും വിനയായത്. കൊവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയ കഴിഞ്ഞ മാർച്ച് മുതൽ ആയിരക്കണക്കിന് കലാകാരൻമാരാണ് ഉപജീവനം നഷ്ടപ്പെട്ട് കടക്കെണിയിലായത്. ഇക്കാലയളവിൽ രണ്ട് ഗഡുക്കളായി സർക്കാർ നൽകിയ രണ്ടായിരം രൂപയായിരുന്നു ആകെ ആശ്വാസം. ഈ തുക എല്ലാവർക്കും ലഭിച്ചില്ലെന്ന പരാതിയുമുണ്ട്.
കലാകാരനെന്ന 'പേരുദോഷം' ഉള്ളതിനാൽ മറ്റ് ജോലിക്ക് ആരും വിളിക്കാറില്ലെന്ന് പലരും പരാതി പറയുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ നിരന്തരം നോട്ടീസുകൾ വരുന്നുണ്ട്. ഷോപ്പിംഗ് മാളുകളിൽ പോലും നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സർക്കാർ കലാകാരൻമാരോട് തുടരുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. വർഷത്തിൽ അഞ്ച് മാസം ലഭിക്കുന്ന പരിപാടികളാണ് ഭൂരിഭാഗം കലാസമിതികളുടെയും വരുമാനം. പല ട്രൂപ്പുകളും പിരിച്ചുവിട്ട നിലയിലാണ്.
...........................
പല മേഖലകളിലും ഉദാരവത്കരണം നടത്തിയിട്ടും കലാകാരൻമാരെ അവഗണിക്കുകയാണ്. കടക്കെണിയിലും മുഴുപ്പട്ടിണിയിലുമായ കലാകാരൻമാരോട് കാണിച്ച ഇരുട്ടടിയാണ് ദേവസ്വം ബോർഡിന്റെ ഉത്തരവ്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് പരിപാടികൾ നടത്താൻ അനുമതി നൽകണം
മധു പുന്നപ്ര, സ്റ്റേജ് ആർട്ടിസ്റ്റ്
കൈവിട്ടു, ക്രിസ്മസും പുതുവത്സരവും
കലാസമിതികൾക്ക് വരും വർഷത്തേക്കുള്ള ഊർജം പകർന്നിരുന്നത് വർഷാവസാനം ലഭിച്ചിരുന്ന മണ്ഡല മഹോത്സവങ്ങൾ, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ എന്നിവയായിരുന്നു. ഇത്തവണ അതും ലഭിച്ചില്ല. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നാലു ദിവസത്തോളം നീളുമായിരുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിവലിൽ നിരവധി കലാസംഘങ്ങൾക്ക് അവസരം ലഭിച്ചിരുന്നു.
ദേവസ്വം ബോർഡ് നിയന്ത്രണങ്ങൾ
1. ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം
2. സ്റ്റേജ് ഷോകളും സമ്മേളനങ്ങളും നടത്തില്ല
3. ക്ഷേത്ര പരിസരത്ത് ആൾക്കൂട്ടം അനുവദിക്കില്ല
4. ഉത്സവത്തിന് ആനകളെ പങ്കെടുപ്പിക്കില്ല
5. വീടുകളിൽ പോയി പറയെടുപ്പില്ല
6. ക്ഷേത്ര പരിസരത്ത് പരമാവധി 50 പേർ
7. അന്നദാനം പാടില്ല