
അമിത ലോഡുമായി തടിലോറികൾ
നിരത്തുകൾ കൊലക്കളങ്ങളാകുന്നു
ആലപ്പുഴ: അമിതഭാരം കയറ്റിയെത്തുന്ന തടിലോറികൾ ജില്ലയിലെ നിരത്തുകളിൽ ദിവസേന വരുത്തി വയ്ക്കുന്നത് നിരവധി അപകടങ്ങൾ. അനുവദനീയമായതിന്റെ അഞ്ചിരിട്ടയോളം ഭാരംകയറ്റി ദേശീയപാതയിലും ഇടറോഡുകളിലൂടെയും സഞ്ചരിക്കുന്ന ലോറികൾ മറ്റുവാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ദേശീയപാതയിൽ ഹരിപ്പാട് ഡാണാപ്പടിയിലും കാർത്തികപ്പള്ളിയിലും ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടങ്ങൾ നടന്നു. ഗുരുതരമായി പരിക്കേറ്റ് മൂന്ന് പേർ ചികിത്സയിലാണ്. സ്കൂൾ പരിസരത്ത് നിരോധിത സമയത്ത് ലോറികളുടെ പരക്കംപാച്ചിൽ അപകടം വിളിച്ചുവരുത്തും.
രാത്രികാലങ്ങളിലാണ് അമിത ഭാരവുമായെത്തുന്ന ലോറികൾ കൂടുതൽ ഭീഷണി. സമീപത്ത് എത്തുന്ന വാഹനങ്ങൾക്കു പോലും ലോറിയുടെ ബോഡി ഭാഗത്തു നിന്നും പുറത്തേക്ക് നീണ്ടുനിൽക്കുന്ന തടികൾ കാണാൻ കഴിയാറില്ല. തെക്കൻ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നാണ് തടി ലോറികൾ എത്തുന്നത്. പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനികളിലേക്കാണ് ഇവയിൽ കൂടുതലും കൊണ്ടു പോകുന്നത്. താങ്ങാവുന്നതിനപ്പുറം തടി കയറ്റുന്നതിനാൽ നിയന്ത്രണം തെറ്റി ലോറി മറിയുന്നതും പതിവാണ്. തടികയറ്റുന്ന ലോറികളിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നതാണ്. രാത്രി 12നും പുലർച്ചെ നാലിനും ഇടയിലാണ് തടി ലോറികളുടെ സഞ്ചാരം.
തോന്നും പടി പാർക്കിംഗ്
രാത്രികാലങ്ങളിൽ തോന്നുംപടിയാണ് ലോറികളുടെ പാർക്കിംഗ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന്റെ വശങ്ങൾ താഴ്ന്നു നിൽക്കുന്നതും വഴിവിളക്കുകൾ തെളിയാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ അമിത വേഗത കണ്ടുപിടിക്കാൻ ദേശീയ പാതയിൽ സ്ഥാപിച്ച കാമറകളിൽ ഭൂരിഭാഗവും മിഴിഅടച്ച സ്ഥിതിയാണ്.
പിഴ കൊടുത്ത് മുങ്ങാം
അമിത വേഗത്തിന് മോട്ടോർ വാഹന നിയമം 184-ാം വകുപ്പ് പ്രകാരമാണ് കേസ്. 1000 രൂപയാണ് പിഴ. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഓരോ വാഹനത്തിലും കയറ്റാവുന്ന ലോഡ് എത്രയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. പെർമിറ്റിലും ആർ.സി ബുക്കിലും ഇത് കാണിച്ചിട്ടുണ്ടാകും. അമിതഭാരം ഒരു ടണ്ണിൽ കൂടുതലാണെങ്കിൽ 2000 രൂപയും അതിന് മുകളിൽ ഓരോ ടണ്ണിനും 1000 രൂപ വരെയുമാണ് പിഴ.
വാഹനങ്ങളും കയറ്റാവുന്ന ലോഡും
ലോറി..........................10 ടൺ
മിനി ലോറി ............... 4.5 ടൺ
ടോറസ്....................17 ടൺ
ടിപ്പർ............................... 10 ടൺ
ഹെവി ടിപ്പർ ......... 17 ടൺ
" ഒരിടവേളയ്ക്ക് ശേഷം രാത്രികാലങ്ങളിൽ ലോറികളുടെ പരക്കം പാച്ചിൽ വ്യാപകമായിട്ടുണ്ട്. ഇത് പല അപകടങ്ങൾക്കും വഴിയൊരുക്കുന്നു. പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
(ട്രാഫിക് പൊലീസ് അധികൃതർ )