
എടത്വ: താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന അപ്പർ കുട്ടനാട്ടിൽ തൃശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്‌മെന്റ് സംഘം സന്ദർശിച്ചു. ബാക്ടീരിയ ബാധയെന്നാണ് പ്രാഥമിക നിഗമനം.
ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. പി.എം. പ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലവടി വേഴപ്രയിൽ കുട്ടപ്പായിയുടെ താറാവുകളെ പരിശോധിക്കാൻ എത്തിയത്. ആന്തരിക അവയവത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും, ബാക്ടീരിയ ബാധയാകാം കാരണമെന്നും സംഘം അഭിപ്രായപ്പെട്ടു. ലാബ് പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചില്ലെന്ന് വെറ്ററിനറി ജില്ല മെഡിക്കൽ ഓഫീസർ സന്തോഷ് കുമാർ അറിയിച്ചു. മണ്ണുത്തി മൈക്രോ വൈറോളജി ലാബിൽ സാമ്പിൾ പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനകം പ്രതിരോധ മരുന്ന് നൽകാനാകുമെന്നും കൂടുതൽ പരിശോധനയ്ക്കായി ബംഗളുരു സൗത്ത് ഇന്ത്യ റീജനൽ ഡയഗ്‌നോസ്റ്റിക് സെന്ററിലേക്ക് സാമ്പിൾ അയയ്ക്കുമെന്നും സംഘം അറിയിച്ചു. സംഘത്തിൽ മണ്ണുത്തി പത്തോളജി വിഭാഗം ഡോ. വിജയരാഘവൻ, അസി. പ്രൊഫ. ഡോ. ജെസ്റ്റിൻ ഡേവിഡ്, ജില്ല വെറ്ററിനറി ചീഫ് ഓഫീസർ ഡോ. ലേഖ, ഡോ. വൈശാഖ് മോഹൻ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.