
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അനുനയശ്രമങ്ങൾക്കു കീഴടങ്ങാതെ, പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത്ബന്ത് ഇന്ന്. രാജ്യവ്യാപകമായി റോഡുകളും ടോൾ പ്ലാസകളും ഉപരോധിക്കും. പൊതുഗതാഗതം, ചരക്കു നീക്കം, ബാങ്കിംഗ് തുടങ്ങിയ മേഖലകളെ ബാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പായതിൽ കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ക്രമസമാധാനം ഉറപ്പുവരുത്താനും പൊതുമുതൽ സംരക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കോൺഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികൾ പിന്തുണ പ്രഖ്യാപിച്ച ബന്തിൽ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആർ.എൽ.പി എന്നിവയും അണിനിരക്കുന്നു.
പത്തോളം പ്രതിപക്ഷ ട്രേഡ് യൂണിയനുകളും വിവിധ വിദ്യാർത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘപരിവാർ സംഘടനയായ ഭാരതീയ കിസാൻ സംഘ് പങ്കെടുക്കില്ല. കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ നാളെ കർഷക നേതാക്കളുമായി ആറാം വട്ട ചർച്ച നടത്തും. അതിനു മുൻപ് പ്രശ്‌നപരിഹാരത്തിനുള്ള നിർദ്ദേശം രേഖാമൂലം കർഷക സംഘടനകൾക്ക് കൈമാറും.