
ന്യൂഡൽഹി: പ്രഹര ശേഷി വർദ്ധിപ്പിക്കാനും അതേസമയം ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ട് മൂന്ന് സായുധ സേനകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് കൊൽക്കത്തയിൽ പറഞ്ഞു.
സായുധ സേനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരത്തിനാണ് ഈ വർഷം തുടക്കം കുറിച്ചിരിക്കുന്നത്. ഏകോപന നടപടികൾക്ക് തുടക്കത്തിൽ ചില തടസങ്ങൾ നേരിട്ടത് പരിഹരിച്ചു. സേനകളിൽ ചെലവു കുറയ്‌ക്കാനും ആൾബലം കൃത്യമായി ഉപയോഗിക്കാനും മൂന്ന് സേനകൾക്കും ഒറ്റക്കെട്ടായി പ്രവർത്തിക്കാനുമുള്ള സാഹചര്യമുണ്ടാകും.
കര, ആകാശം, കടൽ എന്നിങ്ങനെ എവിടെ പ്രശ്‌നങ്ങളുണ്ടായാലും ഒന്നിച്ചു നീങ്ങി പരമ്പരാഗത ശക്തി ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഏതെങ്കിലും ഒരു വിഭാഗം മാത്രമായി ഓപ്പറേഷൻ നടത്തുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സേനയെ ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ആധുനിക യുദ്ധമുറകൾ പരിചയപ്പെടുത്തേണ്ടതുണ്ട്. കിഴക്കൻ ലഡാക്കിൽ ചൈനയുടെ വെല്ലുവിളി നേരിടാൻ ഇന്ത്യ സന്നദ്ധമാണ്. ടിബറ്റിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളെ ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്നും റാവത്ത് പറഞ്ഞു.