
ന്യൂഡൽഹി :പൊതുസ്ഥലങ്ങൾ കൈയേറി ആരാധനാലയങ്ങൾ നിർമ്മിക്കുന്നതും ശേഷം അവകാശം സ്ഥാപിക്കുന്നതും അനുവദിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.ഡൽഹി ന്യൂ പട്ടേൽ നഗറിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ചതുമായി ബന്ധപ്പെട്ട ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
1960 മുതൽ ഇവിടെ പട്ടേൽ നഗറിൽ ആരാധന നടത്തുന്നുവെന്നാണ് ക്ഷേത്രാധികാരികളുടെ വാദം. എന്നാൽ ഇത് ഒഴിപ്പിക്കാനെത്തിയ അധികൃതരുടെ നടപടി ആജീവനാന്തകാലം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി തള്ളിയ കോടതി , ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യാപകമാണെന്ന് നിരീക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.