goutham

ന്യൂഡൽഹി: സ്വന്തം പാർലമെന്റ് മണ്ഡലമായ ഈസ്റ്റ് ഡൽഹിയിൽ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന 'ജൻ രസോയി" (ജനകീയ അടുക്കള) ആരംഭിച്ച് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഗാന്ധി നഗറിൽ കാന്റീനിന്റെ ഉദ്ഘാടനം ഇന്ന് ഗംഭീർ നിർവഹിക്കും. അശോക് നഗറിലെ കാന്റീൻ റിപ്പബ്ലിക് ദിനത്തിൽ ഉദ്ഘാടനം ചെയ്യും.

ചോറ്, പരിപ്പു കറി, പച്ചക്കറി എന്നിവയാണ് ഉച്ചയൂണിലെ വിഭവങ്ങൾ. എല്ലാവർക്കും ആരോഗ്യകരവും ശുചിയായതുമായ ഭക്ഷണത്തിന് അവകാശമുണ്ട്. ജാതി, മത, സാമ്പത്തിക പരിഗണനകൾ ഇല്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം ലഭിക്കണം. വീടില്ലാത്തവർക്കും പാവപ്പെട്ടവർക്കും ദിവസം രണ്ടു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നത് ദുഃഖകരമാണെന്നും ഗംഭീർ പറഞ്ഞു. ഈസ്റ്റ് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലത്തിലും കാന്റീൻ തുടങ്ങും.

ഡൽഹിയിലെ പ്രമുഖ തുണി വ്യാപാര കേന്ദ്രമായ ഗാന്ധി നഗറിലെ കാന്റീൻ അത്യാധുനിക നിലവാരത്തിൽ ഉള്ളതായിരിക്കും. ഒരേ സമയം നൂറു പേർക്ക് ഭക്ഷണം കഴിക്കാനാവും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇപ്പോൾ 50 പേരെയാണ് പ്രവേശിപ്പിക്കുക. ഗൗതം ഗംഭീർ ഫൗണ്ടേഷനിൽ നിന്നും ഗംഭീറിൽ നിന്നുള്ള വ്യക്തിപരമായ സഹായങ്ങൾ കൊണ്ടുമാണ് കാന്റീൻ പ്രവർത്തിക്കുക. ഇതിനു സർക്കാർ സഹായം ഇല്ലെന്നും അറിയിപ്പിൽ പറയുന്നു.