
ന്യൂഡൽഹി:ഓക്‌സഫോഡ് സർവകലാശാലയും ആസ്ട്രാസെനക്കയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയേക്കും. വാക്‌സിന് ബ്രിട്ടനിൽ അനുമതി ലഭിച്ചാൽ ഇന്ത്യയിലും അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിലെ ഡ്രഗ് റെഗുലേറ്റർ അംഗീകാരം നൽകിയാൽ സെൻട്രൽ ഡ്രഗ്‌സ് കൺട്രോൾ ഓർഗൈനേസേഷനിലെ വിദഗ്ദ്ധ സമിതി യോഗം ചേരും. വാക്‌സിന്റെ വിദേശത്തും ഇന്ത്യയിലുമായി നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങൾ അവലോകനം ചെയ്യും. ഇന്ത്യയിൽ ആദ്യം അനുമതി കിട്ടുന്ന വാക്‌സിൻ ഇതാകും. അനുമതി കിട്ടിയാൽ 2021 ജനുവരിയോടെ വാക്‌സിനേഷൻ ആരംഭിക്കാമെന്നാണ് കരുതുന്നത്. ഫൈസർ വാക്‌സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു.