rajesh-family-

പറവൂർ: ഒരു കുടുംബം ഒന്നാകെ ജീവനൊടുക്കിയതിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല പറവൂർ സ്വദേശികൾ. അച്ഛനും അമ്മയും മകനുമടക്കം മൂന്നു പേർ വാടക വീട്ടിൽ ആത്മഹത്യ ചെയ്തതിനു പിന്നിൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെരുവാരം ഗവ. ഹോമിയോ ആശുപത്രിക്കു സമീപം രണ്ടു വർഷമായി വാടകയ്ക്കു താമസിച്ചിരുന്ന അയ്യമ്പിള്ളി കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പി.എൻ. രാജേഷ് (55), ഭാര്യ നിഷ (49), മകൻ ആനന്ദ് രാജ് (16) എന്നിവരാണ് ചൊവ്വാഴ്ച രാത്രിയോടെ വിഷം കഴിച്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാജേഷ് മത്സ്യ മൊത്തക്കച്ചവടക്കാരനാണ്. മകൻ ആനന്ദ് രാജ് ഓട്ടിസം ബാധിച്ച കുട്ടിയാണ്. പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹത്തിനു സമീപത്തു നിന്നും കണ്ടെത്ത കത്തിൽ സാമ്പത്തിക ബാദ്ധ്യതയും മകന്റെ ആരോഗ്യം സംബന്ധിച്ച വിഷമതകളുമാണെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നുണ്ട്. മൃതദേഹം ആരെയും കാണിക്കരുതെന്നും ഉടനെ സംസ്ക്കരിക്കണമെന്നും എഴുതിയിട്ടുണ്ട്.

നഷ്ടത്തിലായ മത്സ്യക്കച്ചവടം

വർഷങ്ങളോളം വിദേശത്തായിരുന്ന രാജേഷ് നാട്ടിലെത്തിയ ശേഷം രാഷ്ട്രീയത്തിൽ സജീവമായി. 2005 കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നിന്നും യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു. 2010 രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിച്ചു. എം.എക്കാരിയായ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തപ്പോഴാണ് രാഷ്ട്രീയമാറ്റമുണ്ടായത്. എന്നാൽ, ജോലി ലഭിച്ചില്ല. പിന്നീടാണ് മുനമ്പത്ത് മത്സ്യ മൊത്ത കച്ചവടത്തിനിറങ്ങിയത്. മത്സ്യം കൊടുത്തിട്ടു പണം ലഭിക്കാത്തതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിമൂലം വീടും സ്ഥലവും വിറ്റശേഷം വാടയ്ക്ക് താമസിച്ചിരുന്നത്.

മുനമ്പത്ത് നിന്ന് മത്സ്യമെടുത്ത് മൂന്നാർ അടക്കമുള്ള ജില്ലയുടെ കിഴക്കൻ മേഖലയിൽ എത്തിച്ച് വിൽക്കുന്ന ബിസിനസായിരുന്നു രാജേഷിന്റെത്. എന്നാൽ, മത്സ്യം വാങ്ങുന്ന വിലയ്ക്ക് വിൽക്കാൻ സാധിക്കാതിരുന്നതും പലരും കടം വാങ്ങിയ തുക തിരികെ നൽകാതിരുന്നതുമാണ് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയതെന്ന് കരുതുന്നു. ആർഭാട ജീവിതമാണ് രാജേഷ് നയിച്ചിരുന്നതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ നാല് മാസമായി വീട്ടുവാടക കൊടുക്കാൻ സാധിച്ചിട്ടില്ല. പതിനായിരം രൂപയാണ് വാടക. 50,000 രൂപ അഡ്വാൻസ് ഉണ്ടായിട്ടും വീട്ടുടമ മോശമായി പെരുമാറിയെന്നും കത്തിലുണ്ട്. കഴിഞ്ഞ 30ന് വീട് ഒഴിയാമെന്ന് ഉടമയ്ക്ക് ഉറപ്പു നൽകിയിരുന്നു. അന്നു രാത്രിയിലാണ് ജീവിതം അവസാനിപ്പിക്കാൻ ഇവർ തീരുമാനിച്ചത്. ഒന്നാം തിയതി രാവിലെ വീട്ടുടമ ഇവിടെ എത്തിയിരുന്നു. എന്നാൽ, വീട് അടച്ചിട്ടനിലയിലാണ്. വൈകിട്ടു വരെ കാണാതിരുന്നതിനാൽ അയൽവാസികളും ബന്ധുക്കളും ഇവരുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. രാത്രിയോടെ പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലിൽ നിന്നും താഴേക്കു മറിഞ്ഞു കിടക്കുന്ന നിലയുമായിരുന്നു. മുറിയിൽ ബാക്കിവന്ന ഭക്ഷണപദാർഥങ്ങളും ശീതളപാനീയവും ഉണ്ടായിരുന്നു.

കഴിഞ്ഞ 29ന് മകന്റെ ജന്മദിനായിരുന്നു. അന്നു വീട്ടിൽ കേക്ക് മുറിച്ചതും ആഘോഷത്തിന്റെയും ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ രാജേഷ് പോസ്റ്റു ചെയ്തിരുന്നു. മറ്റൊരു വീട് തരപ്പെടാതിരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളും പറയുന്നത്. ഗ്യാസ് സിലണ്ടർ തുറന്നും മുറിക്കുള്ളിൽ ഡീസൽ ഒഴിച്ചും മരണത്തിൽ നിന്നും രക്ഷപ്പെട്ടാതിരിക്കാൻ കരുതലെടുത്തിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.