 
കളമശേരി: ഏലൂരിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് 29-ാം വാർഡിൽ എൽ.ജെ.പി സ്ഥാനാർത്ഥി സാജു തോമസ് വടശേരി. ബീഹാറിലെ രാംവിലാസ് പാസ്വാന്റെ പാർട്ടിക്ക് കേരളത്തിൽ വിരലിലെണ്ണാവുന്ന അംഗങ്ങളും നേതാക്കളും മാത്രമേയുള്ളൂ. കേരളത്തിൽ 5 എൽ.ജെ.പിക്കാരാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജയം ഉറപ്പാക്കുന്നത് സാജുവാണ്.
പതിറ്റാണ്ടുകളായി പസ്വാന്റെ അടുത്ത അനുയായി ആയിരുന്നു സാജു. ഏലൂരിലെ പുരാതന കുടുംബമായ വടശേരിക്കാർക്ക് മാത്രം വാർഡിൽ 102 വോട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.യുടെ വോട്ടും സൗഹൃദ വോട്ടും ചേരുമ്പോൾ പാട്ടും പാടി ജയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.
എൽ.ജെ.പി.യുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറും ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്. പസ്വാന് വേണ്ടി ബീഹാറിൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനു പോയിട്ടുള്ള സാജു രാംവിലാസ് പസ്വാന്റെ മരണവാർത്തയറിഞ്ഞ് ബീഹാറിലെത്തി ചടങ്ങുകൾ കഴിഞ്ഞാണ് മടങ്ങിയത്.
ലോക് ഡൗൺ കാലത്തും ഓണനാളിലും 400 ഓളം കുടുംബങ്ങളിൽ പലവ്യഞ്ജനവും പച്ചക്കറികളും എത്തിച്ചു നൽകിയിരുന്നു.
വാർഡിലുള്ളവർക്ക് ഏതു സഹായത്തിനും സാജുവിനെ സമീപിക്കാം. സഹായം ഉറപ്പാണ് . അതു തന്നെയാണ് വിജയപ്രതീക്ഷയും. സ്കൂൾ വിദ്യാർത്ഥിനിയായ ജോത്സന ജോസ് ചിഹ്നമായ വീടും തെർമോകോളിൽ നിർമ്മിച്ചുനൽകി സാജുവിന് വേണ്ടി.
പ്രവാസിയും മുൻ കോൺഗ്രസുകാരനുമായ ടി.ജെ.ജോസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇദ്ദേഹം
ക്വാറന്റൈനിലാണ്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ടി.എ.ബേസിലാണ്.
ഇത്തവണയെങ്കിലും ജയിക്കണമെന്ന വാശിയിൽ മൂന്നാം തവണയും ആർ.എസ്.പി.യുടെ നാരായണൻകുട്ടിയും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നു.