കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷാഭീഷണികൾ നേരിടാൻ മുങ്ങിക്കപ്പൽ ഉൾപ്പെടെ കൂടുതൽ സന്നാഹങ്ങൾ നാവികസേന ഒരുക്കുമെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള പറഞ്ഞു. പുതിയ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഗവേഷണ വികസനപദ്ധതികൾ തുടരുകയാണ്.

നാവികദിനാചരണം പ്രമാണിച്ച് നാവികത്താവളത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദ്രംവഴിയുള്ള വെല്ലുവിളികളെ നേരിടുക പ്രധാനമാണ്. അത്യാധുനിക സംവിധാനങ്ങൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണം ശക്തമാക്കാൻ പുതിയവിമാനം സേന വാങ്ങിയിട്ടുണ്ട്. അമേരിക്കയിൽനിന്ന് പുതിയ ഹെലികോപ്ടർ വാങ്ങാൻ നടപടികളായി. മുങ്ങിക്കപ്പലുകൾ ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ മുങ്ങിക്കപ്പൽ നിർമ്മാണം ചർച്ചകളിലാണ്. സമുദ്രത്തിലെ യുദ്ധസന്നാഹങ്ങൾ വിപുലമാക്കും. ഇതുസംബന്ധിച്ച് പ്രതിരോധ ഗവേഷണ വികസനസ്ഥാപനവും (ഡി.ആർ.ഡി.ഒ) നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലാബോറട്ടറിയും (എൻ.പി.ഒ.എൽ) പരിശ്രമങ്ങൾ തുടരുകയാണ്.

ചൈനയിൽനിന്ന് സമുദ്രംവഴിയുള്ള ഭീഷണികൾ നേരിടാൻ നാവികസേന ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് സാന്നിദ്ധ്യം നേരിടാൻ സന്നാഹങ്ങൾ സജ്ജമാണ്. ഇന്ത്യൻ നാവികസേനയ്ക്ക് പുറമെ സൗഹൃദരാജ്യങ്ങളുടെ നാവികസേനയും മഹാസമുദ്രത്തിലുണ്ട്. രണ്ടു രാജ്യങ്ങളൊഴികെ ഇന്ത്യയുമായി അടുപ്പം പുലർത്തുന്നതിനാൽ ഭീഷണി നേരിടാൻ കഴിയും.

കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ 2021ൽ കമ്മിഷൻചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവർഷം പകുതിയോടെ കടലിലിറക്കി പരീക്ഷണയോട്ടം നടത്തും. തുറമുഖത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കി. കപ്പലിന്റെ 80 ശതമാനം നിർമ്മാണവും പൂർത്തിയാക്കി. പുതിയൊരു വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്നതും പരിഗണനയിലുണ്ട്.

സേനയ്ക്കുവേണ്ട കപ്പലുകൾ സ്വകാര്യതുറമുഖങ്ങളിൽ നിർമ്മിക്കുന്നതിൽ കുഴപ്പമില്ല. സ്വകാര്യമേഖല വിവിധ മേഖലകളിൽ സേനയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. പരിശീലന കപ്പലുകളുൾപ്പെടെ നിർമ്മിക്കാൻ കഴിയും.

കൊച്ചിയിൽ ഗ്ളൈഡർ തകർന്ന് രണ്ടു നാവികർ മരിച്ചത് സംബന്ധിച്ച അന്വേഷണം ഈമാസം പൂർത്തിയാകും. റിപ്പോർട്ട് ലഭിച്ചാലേ അപകടകാരണം വ്യക്തമാകൂ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.

തീരദേശസുരക്ഷയ്ക്ക് വിവിധ ഏജൻസികളുമായി ചേർന്ന് നാവികസേന സംയുക്തനീക്കങ്ങൾ നടത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം നിർണായകമാണ്. സംശയകരമായ കാര്യങ്ങൾ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയും. ബോട്ടുകളിൽ ആശയവിനിമയ സംവിധാനം സ്ഥാപിക്കണം. ഐ.എസ്.ആർ.ഒയും കേന്ദ്ര,സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് ഇതിന് നടപടി സ്വീകരിക്കും. കടലോര ജാഗ്രതാസമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.