കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമത്തിൽ 2017ൽ കൊണ്ടുവന്ന ഭേദഗതിക്കുമുമ്പ് നിർമ്മിച്ച കെട്ടിടം പൊളിച്ചുപണിയുന്നതിന് ബിൽഡിംഗ് പെർമിറ്റ് നൽകാൻ ആർ.ഡി.ഒയുടെ മുൻകൂർ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള ഭൂവിനിയോഗ ഉത്തരവു പ്രകാരം അനുമതി വാങ്ങാത്തതും ഡേറ്റാബാങ്കിൽ ഉൾപ്പെടാത്തതുമായ നികത്തുഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിനും ഇതുബാധകമാണെന്ന് സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു. നികത്തുഭൂമിയിലെ കെട്ടിടം പൊളിച്ചുനിർമ്മിക്കാൻ ബിൽഡിംഗ് പെർമിറ്റിനുവേണ്ടി കൊച്ചി കോർപ്പറേഷനു നൽകിയ അപേക്ഷയിൽ നടപടി എടുത്തില്ലെന്നാരോപിച്ച് കടവന്ത്രയിലെ ഗ്ളോബൽ എഡ്യൂക്കേഷൻ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇതുപറഞ്ഞത്.

നികത്തുഭൂമിയിൽ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് നൽകാൻ ആർ.ഡി.ഒയുടെ ഭൂമി ക്രമപ്പെടുത്തൽ ഉത്തരവു വേണമെന്ന നിയമഭേദഗതിവന്നത് 2017 ലാണ്. ഇതിനു മുമ്പ് നിർമ്മിച്ച കെട്ടിടത്തിന് പെർമിറ്റ് നൽകാൻ ഇത്തരം ക്രമപ്പെടുത്തൽ ഉത്തരവ് വേണ്ടെന്ന് ഡിവിഷൻബെഞ്ചിന്റെ രണ്ടുവിധികൾ നിലവിലുണ്ടെന്നും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. നിലംനികത്തി മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുന്നതു തടയാനാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം നടപ്പാക്കിയത്.