karippura

ഫോർട്ട്കൊച്ചി: കൊച്ചിയുടെ ചരിത്രഭൂമിയിൽ തലയെടുപ്പോടെ നിന്ന പൈതൃക കെട്ടിടങ്ങളിൽ ഒന്നായ കരിപ്പുര ഇനിയില്ല. വാട്ടർ മെട്രോയ്ക്കായി കെട്ടിടം പൊളിച്ചുമാറ്റി. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. റോഡിൽ നിന്നു ജെട്ടിയിലേക്കുള്ള പ്രവേശനഭാഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കൊച്ചിൻ പോർട്ടിനു കീഴിലുള്ള കെട്ടിടം ലോറൽ, അക്വാട്ടിക്ക് ക്ളബുകൾക്ക് പാട്ടത്തിനു കൊടുത്തിരിക്കുകയായിരുന്നു. ക്ളബുകളുടെ എതിർപ്പിനെത്തുടർന്ന് തത്കാലത്തേക്ക് പൊളിക്കൽനീക്കം നിറുത്തിവച്ചെങ്കിലും കഴിഞ്ഞദിവസം കൊച്ചിൻ പോർട്ട് അധികൃത‌ർ വൻ പൊലീസ് സന്നാഹത്തോടെ എത്തി ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിക്കുകയായിരുന്നു.

യുദ്ധകപ്പലുകളുടെ ഇന്ധനമുറി

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയുടെ യുദ്ധകപ്പലുകൾക്ക് ആവശ്യമായ കൽക്കരി ശേഖരിച്ചിരുന്ന കെട്ടിടമാണ് കരിപ്പുര. കപ്പലുകൾ ഇവിടെ വന്ന് ഇന്ധനം നിറയ്ക്കുമായിരുന്നു. കുട്ടികളുടെ പാർക്കിനു സമീപത്തെ മന്ദിരത്തിൽ ലോറൽ ക്ലബ്, അക്വാട്ടിക്ക് ക്ളബ് എന്നിവയാണ് പ്രവർത്തിച്ചിരുന്നത്.