
കൊച്ചി: പതിവിൽനിന്ന് വ്യത്യസ്തമായി സാനിറ്റൈസറും, മാസ്‌കും, ഗ്ലൗസും, ഫേസ് ഷീൽഡും ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 ന് ആരംഭിക്കും.ജില്ലയിലെ 28 കേന്ദ്രങ്ങളിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 14 മുനിസിപ്പാലിറ്റിയിൽ 13 കോർപറേഷൻ പരിധിയിൽ ഒന്ന് എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെല്ലാം തന്നെ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. തിരക്ക് കുറക്കുന്നതിനായി ഓരോ തദ്ദേശസ്ഥാപനത്തിനും സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് യന്ത്രവും നഗരസഭകളിലേക്ക് ഒരു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമടങ്ങുന്ന യന്ത്രവുമാണ് ഉള്ളത്. പെൻസിൽ, ബാൾപോയിന്റ് പേന, പിൻ, പശ, പെൻസിൽ കാർബൺ, സെല്ലോടേപ്പ്, ഡമ്മി ബാലറ്റുകൾ, സീലിംഗ് മെഴുക്, വിരൽ അടയാളമിടാൻ മഷി എന്നിവ കൂടാതെ മെഴുകുതിരി, തീപ്പെട്ടി, റബർ ബാൻഡ് എന്നിവയും ബ്ളേഡും വിതരണ സാമഗ്രികളിൽ ഉൾപ്പെടും.വോട്ടിംഗ് മെഷീൻ വയ്ക്കുന്ന കമ്പാർട്ട്മെന്റിനുള്ള സാമഗ്രികൾ, പ്രിസൈഡിംഗ് ഓഫീസറുടെ ലോഹസീൽ, സ്ട്രിപ്പ് സീൽ, ഗ്രീൻ പേപ്പർ സീൽ, വിവിധയിനം കവറുകൾ, പോളിംഗ് ഏജന്റുമാർക്കുള്ള പാസ്, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ടെൻഡർ വോട്ടുകൾ, ചലഞ്ച് വോട്ടുകൾ എന്നിവയുടെ ലിസ്റ്റ്, അന്ധരോ അവശരോ ആയ സമ്മതിദായകരുടെ സഹായി നൽകുന്ന പ്രഖ്യാപനം രേഖപ്പെടുത്തേണ്ട ഫോറം എന്നിവയോടൊപ്പം വോട്ടേഴ്സ് സ്ളിപ്പും, പോളിത്തീൻ ബാഗും വേസ്റ്റ് ബാസ്റ്റക്കറ്റും തുടങ്ങി അന്തിമ വോട്ടർ പട്ടികയും ഉൾപ്പെടും.
കൊവിഡ് കിറ്റ്
അഞ്ച് കൊവിഡ് സ്‌പെഷ്യൽ ഫോറങ്ങളും അവയ്ക്കുള്ള കവറുകളും, സാനിറ്റൈസർ, എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നീ നാല് സാധനങ്ങളും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങണം.
1093 വാഹനങ്ങൾ
സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഇതിനായി 1093 വാഹനങ്ങളാണ് ആർ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ തയാറാക്കിയിരിക്കുന്നത്. 529 ബസുകൾ, 100 മിനി ബസുകൾ, 455 കാർ- ജീപ്പ് തുടങ്ങിയ വാഹനങ്ങൾ, 9 ട്രാവലറുകൾ എന്നിവയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഇടപ്പള്ളി ബ്ലോക്കിലെ കുറങ്കോട്ട, താന്തോന്നി തുരുത്ത് ദ്വീപുകളിൽ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി രണ്ട് ബോട്ടുകളും സജ്ജീകരിട്ടുണ്ട്.
3132 ബൂത്തുകൾ
ജില്ലയിലാകെ 3132 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. അഞ്ച് ഉദ്യോഗസ്ഥരാണ് ഒരു പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് ജോലിക്കുള്ളത്