
കൊച്ചി: ജില്ലയിലെ 1,918 കുടുംബശ്രീ പ്രവർത്തകർ തദ്ദേശ തിരഞ്ഞടുപ്പിൽ ജനവിധി തേടുന്നു. 50 ശതമാനം സംവരണവും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തി പരിചയവുമാണ് കുടുംബശ്രീ പ്രവർത്തകർക്കു തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുവാൻ അവസരം ഒരുക്കിയത്. സി.ഡി.എസ്, എ.ഡി.എസ് തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവരാണ് സ്ഥാനാർത്ഥികൾ. ചെയർപേഴ്സൺ മുതൽ അയൽക്കൂട്ട അംഗങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. കുടുംബശ്രീ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം കൊച്ചി കോർപ്പറേഷനാണ്. വിവിധ രാഷ്‌ട്രിയകക്ഷികളുടെ ബാനറിലാണ് സ്ഥാനാർത്ഥികളുടെ മത്സരം.
പ്രധാന നിർദേശങ്ങൾ
സി.ഡി.എസ് ചെയർപേഴ്സൺമാർ :31
വൈസ് ചെയർപേഴ്സൺമാർ :17
സി.ഡി.എസ് എക്സിക്യൂട്ടീവ് :143
എ.ഡി.എസ് ചെയർപേഴ്സൺ: 43
വൈസ് ചെയർപേഴ്സൺമാർ: 18
എ.ഡി.എസ് സെക്രട്ടറിമാർ: 29
എ.ഡി.എസ് എക്സിക്യൂട്ടീവ് :100
അയൽക്കൂട്ടം പ്രസിഡന്റുമാർ :106
സെക്രട്ടറിമാർ: 165
എക്സിക്യൂട്ടീവ് അംഗങ്ങൾ :108
അംഗങ്ങൾ :1158
പ്രചാരണത്തിലും മുന്നിൽ
കുടുംബശ്രീ പദ്ധതികളുമായി ബന്ധപ്പെട്ട് നാടു മുഴുവൻ ചുറ്റിക്കറങ്ങുന്നതിനാൽ സ്ഥാനാർത്ഥികളെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളം സമീപകാലത്തു നേരിട്ട പ്രതിസന്ധികളിൽ, പ്രത്യേകിച്ച് പ്രളയ, കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത് കുടുംബശ്രീക്കാരാണ്. സമൂഹ അടുക്കളുടെ കാര്യത്തിലും കുടുംബശ്രീ മുന്നിൽതന്നെ. വാർഡ് തലത്തിലുള്ള ജാഗ്രത സമിതികളിലും സുപ്രധാന സ്ഥാനം വഹിച്ചു. പ്രളയസമയത്ത് ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ഏറ്റെടുത്തുവെന്ന് മാത്രമല്ല വായ്പക്ക് അർഹരായവരെ കണ്ടെത്താനും മുന്നിട്ടിറങ്ങി
ജനകീയരായി
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നിരവധി പദ്ധതികൾ നടക്കുന്നതിനാൽ ജനങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. കൂടുതൽ ജനകീയരായെന്ന് മാത്രമല്ല നേതൃപാടവം വളർന്നു. ഏതു സാഹചര്യത്തെയും നേരിടാൻ അവർ പ്രാപ്തരായി. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സജ്ജരായി.
രഞ്ജിനി എസ്.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
കുടുംബശ്രീ