water

കൊച്ചി: കുടിവെള്ള വിതരണവും സ്മാർട്ടാകുന്നു. പുത്തൻ സാങ്കേതികവിദ്യയിൽ അതിഷ്ടിതമായ സ്‌മാർട്ട് മീറ്ററാണ് ആദ്യം വരുന്നത്. കുടിവെള്ളം മുടങ്ങിയാലും ചോർത്തിയാലും ഇതിലൂടെ തത്സമയം അറിയാൻ കഴിയും. കൊച്ചി നഗരത്തിൽ ആരംഭിക്കുന്ന പദ്ധതി വൈകാതെ ജില്ല മുഴുവൻ വ്യാപിപ്പിക്കും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ ) സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 502 സ്‌മാർട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. കോർപ്പറേഷൻ പരിധിയിലെ തേവര ഫെറി ഭാഗത്തുള്ള കണക്ഷനുകളിലാണ് മീറ്ററുകൾ സ്ഥാപിക്കുക. ജല അതോറിറ്റിയുടെ പള്ളിമുക്ക് പബ്ളിക് ഹെൽത്ത് ഡിവിഷന് കീഴിലുള്ള സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. സി.എസ്.എം.എൽ ഇതിനായി ഒരു കോടി രൂപ നൽകും. ജില്ലയിലെ ആദ്യ പദ്ധതിയാണിത്. പുരോഗതി വിലയിരുത്തിയശേഷം ജില്ല മുഴുവൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പള്ളിമുക്ക്, വൈറ്റില, കരുവേലിപ്പടി, കലൂർ, കൊച്ചി ഡിവിഷനുകളിലാണ് അടുത്തഘട്ടം നടപ്പാക്കുക. കുടിവെള്ള വിതരണം തടസപ്പെടുന്നെന്ന പരാതിക്കും പരിഹാരമാകും.

സ്മാർട്ട് മീറ്ററുകൾ

മീറ്റർ റീഡർമാരില്ലാത്തതിനാൽ വെള്ളക്കരം കൃത്യമായി പിരിക്കാനാകാത്ത അവസ്ഥയാണ് പലയിടത്തും. ഗാർഹിക കണക്ഷനുകളിലെ മീറ്റററുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തെ 26 ലക്ഷം ഉപഭോക്താക്കൾക്കായി നാനൂറോളം മീറ്റർ റീഡർമാരാണ് ആകെയുള്ളത്. കുടുംബശ്രീയെയാണ് മീറ്റർ റീഡിംഗിന് നിയോഗിച്ചിരിക്കുന്നത്. ഇവരുടെ പരിചയക്കുറവും പ്രശ്നമായി.സ്മാർട്ട് മീറ്ററുകൾ വ്യാപകമാവുന്നതോടെ മീറ്റർ റീഡർമാരിെല്ലെന്ന പരാതിക്കും പരിഹാരമാകും.

വിതരണനഷ്‌ടം തടയാം

നിലവിലുള്ള കണക്ഷനുകളിൽ ഭൂരിഭാഗവും ഗിയർ മീറ്റുകളാണ്. പൈപ്പ്‌ലൈനിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശക്തിയനുസരിച്ച് മീറ്റർ റീഡിംഗ് കണക്കാക്കുന്ന രീതിയാണ്. പഴയ രീതിയിലുള്ള ഗിയർ മീറ്ററുകൾ വഴി ഒഴുകുന്ന വെള്ളത്തിന്റെ 70 ശതമാനം മാത്രമേ രേഖപ്പെടുത്താനാകൂ. ഇത് വലിയ വരുമാനനഷ്ടത്തിന് ഇടയാക്കുന്നു. സ്മാർട്ട് മീറ്ററുകൾ വരുന്നതോടെ ജല ഉപഭോഗം കൃത്യമായി കണക്കാക്കാനാവും. അതനുസരിച്ചുള്ള ബില്ലും നൽകാനാവും. വിതരണനഷ്ടം ഒഴിവാക്കാൻ സാധിക്കും. ജലമോഷണം തടയാം. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 35 -40 ശതമാനവും വിതരണ നഷ്‌ടമായി പോകുകയാണ്. ആരംഭഘട്ടത്തിൽ അഞ്ച് ശതമാനവും വിതരണഘട്ടത്തിൽ 30- 35 ശതമാനവുമാണ് പാഴാകുന്നത്.

പ്രവർത്തനരീതി

2018 ൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചെങ്കിലും പദ്ധതി പലയിടത്തും മുടങ്ങിപ്പോയി. ടാപ്പിനും പൈപ്പ്‌ലൈനിനും ഇടയിൽ സ്ഥാപിക്കുന്ന ചിപ്പ് വഴി ജലഉപഭോഗം കണക്കാക്കാനാവും. ഉറവിടത്തിലും പൈപ്പ്‌ലൈനിലുമൊക്കെ ചിപ്പ് സ്ഥാപിക്കുന്നതിനാൽ വിതരണം മുടങ്ങിയാലോ പൈപ്പ്‌പൊട്ടിയാലോ എളുപ്പം അറിയാം. മീറ്റർ റീഡിംഗ് ഉപഭോക്താവിന്റെ ഫോണിലേക്ക് ബന്ധിപ്പിക്കാം.രണ്ടു മാസം കൂടുമ്പോൾ ബില്ല് ഫോണിലെത്തും.

ഉടൻ തുടങ്ങും

സ്മാർട്ട് മീറ്ററുകൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. രണ്ട് ആഴ്ചയ്ക്കുള്ളിൽ മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. തുടക്കത്തിൽ 500 മീറ്റർ ചുറ്റളവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കായലിനാൽ ചുറ്റപ്പെട്ട ഭാഗമായതിനാലാണ് തേവര ഫെറി തിരഞ്ഞെടുത്തത്.വെള്ളം പാഴാകുന്നതും മുടങ്ങുന്നതും തടയാൻ പുതിയ സംവിധാനത്തിന് കഴിയും.

മുഹമ്മദ് ഷാഹിൻ

അസി. എൻജിനിയർ

വാട്ടർ അതോറിറ്റി