കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ രണ്ടാം കവാടങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു കവാടത്തിലൂടെ മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നതിനാൽ യാത്രക്കാർ അധിക ദൂരം ചുറ്റി കറങ്ങേണ്ടി വരുന്നു. കൂടുതൽ സമയം പാഴാകുന്നു എന്നിങ്ങനെ പരാതികൾ നീളുകയാണ്. ഇന്റർസിറ്റി എക്‌സ്‌പ്രസ് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചു. സീറ്റുകൾ റിസർവ് ചെയ്ത് നിത്യവും ജോലിയ്ക്കുപോയിവരുന്നവരുടെ എണ്ണം കൂടി. എന്നാൽ കൊവിഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി നിലവിൽ എല്ലാ സ്റ്റേഷനുകളിലും ഒരിടത്തുകൂടി മാത്രം പ്രവേശനം അനുവദിയ്ക്കുന്നതിനാൽ യാത്രക്കാർ പ്രത്യേകിച്ചും ജോലിക്കാരായ സ്ഥിരം യാത്രികർ വലയുന്നുവെന്നാണ് പരാതി.

എറണാകുളം ടൗണിൽ കിഴക്കേ പ്ലാറ്റ്‌ഫോമിൽ വന്നിറങ്ങുന്ന ആൾ നടപ്പാലം കയറി പടിഞ്ഞാറുവശത്തെത്തി മുഖ്യ കവാടത്തിലൂടെ പുറത്തിറങ്ങിയാൽ, മെട്രോ പിടിക്കണമെങ്കിൽ വീണ്ടും നിരത്തിലൂടെ നടന്ന് മേൽപ്പാലത്തിലൂടെ മറുവശത്തെത്തണം. എറണാകുളം ജംഗ്ഷനിലാണെങ്കിൽ കിഴക്കുവശത്തുള്ളവർക്ക് മുഖ്യകവാടത്തിലെത്തണമെങ്കിൽ അര മണിക്കൂർ മുൻപെങ്കിലും ഓഫീസുകളിൽ നിന്നിറങ്ങണം.

ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ മുതലായ പ്രധാന സ്റ്റേഷനുകളിലെങ്കിലും രണ്ടാം പ്രവേശന കവാടത്തിലൂടെയും പ്രവേശനം അനുവദിയ്ക്കണമെന്ന് റെയിൽവെ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.