ed

കൊച്ചി: കള്ളപ്പണ കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കെ.എ. റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്ന് തുടർച്ചയായുള്ള പണമൊഴുക്കിന്റെ സ്രോതസ്സു തേടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സ്വന്തം അക്കൗണ്ട് ഇല്ലാത്ത സംഘടനയ്ക്ക് റൗഫ് ഷെരീഫിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലാണ് പണമെത്തിയിരുന്നതെന്നും, ലോക്ക് ഡൗൺ കാലത്ത് അക്കൗണ്ടുകളിലേക്ക് തുടർച്ചയായി പണമെത്തിയെന്നും ചോദ്യംചെയ്യലിൽ ഇ.ഡി കണ്ടെത്തി. ഇടപാടുകൾ ദുരൂഹമെന്ന വിലയിരുത്തലിൽ വിശദ അന്വേഷണത്തിന് നീക്കം തുടങ്ങി.

ഒമാനിൽ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫ്, ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷമാണ് വിദേശപണമൊഴുക്ക് തുടങ്ങിയതെന്നും, ഇത് സംശയാസ്‌പദമാണെന്നുമാണ് ഇ.ഡി അസി. ഡയറക്‌ടർ വിനയ്‌കുമാർ ഇന്നലെ സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സമ‌ർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഒഴിഞ്ഞുമാറിയ റൗഫ് മസ്‌കറ്റിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച പുലർച്ചെയാണ് വിമാനത്താവളത്തിൽ പിടിയിലായത്.

അഞ്ചലിലെ വീട്ടിലെത്തിച്ച ഇയാളെ രാത്രിയും തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവിടങ്ങളിലെ അക്കൗണ്ടുകൾ വഴിയായിരുന്നു ദുരൂഹ പണമിടപാടുകളെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. റൗഫിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ്. ഇന്നലെ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ റൗഫിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

യു.പിയിലെ ഹാഥ്‌രസ് സംഭവത്തെത്തുടർന്ന് കാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീക്വർ റഹ്മാൻ, മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ, മസൂദ് അഹമ്മദ്, ആലം എന്നിവരുടെ സംഘം അവിടേക്കു പോയത് റൗഫ് ഷെരീഫിന്റെ നിർദേശപ്രകാരമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതിനായി സ്വന്തം അക്കൗണ്ടിൽനിന്ന് ഇയാൾ പണം ട്രാൻസ്ഫർ ചെയ്തതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

പണം വന്നതും മറഞ്ഞതും

 ഐ.സി.ഐ.സി ഐ അക്കൗണ്ടിൽ രണ്ടു വർഷത്തിനിടെ 1.35 കോടി രൂപയുടെ ഇടപാടുകൾ

 വിദേശത്തു നിന്ന് നിക്ഷേപമായി കഴിഞ്ഞ ഏപ്രിൽ- ജൂൺ കാലയളവിൽ 29.19 ലക്ഷം

 റൗഫിന് ഇന്ത്യയിലോ ഒമാനിലോ ഹോട്ടലുണ്ടെന്ന് സംശയം

 ഭൂമിയും വാഹനങ്ങളും വാങ്ങാൻ റൗഫ് വൻ തുക ചെലവിട്ടിരുന്നു.

 ഫെഡറൽ ബാങ്ക് അക്കൗണ്ട് വഴി ഒരു വർഷത്തിനിടെ 67 ലക്ഷം രൂപയുടെ ഇടപാട്

 2020 മേയ്, ഒക്ടോബർ മാസങ്ങളിൽ വിദേശത്തേക്ക് 19.7 ലക്ഷം രൂപ നൽകി

 16 ലക്ഷം രൂപ ഇൗ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുമുണ്ട്

 ആക്സിസ് ബാങ്ക് അക്കൗണ്ടിലൂടെ ഈ വർഷം 20 ലക്ഷം രൂപയുടെ ഇടപാട്