തൃപ്പൂണിത്തുറ: എം.കെ.അനിൽകുമാറെന്ന ഒറ്റയാളെ തോൽപ്പിക്കാൻ
രാഷ്ടീയ പാർട്ടികൾ നടത്തുന്ന അടവെല്ലാം നാലാമതും പാളി. അപരനും കുപ്രചാരണവും മറ്റ് കുതന്ത്രങ്ങളും ഒന്നും ഏറ്റില്ല. ഉദയംപേരൂർ പഞ്ചായത്തിലെ 19-ാം വാർഡ് പുഷ്പം പോലെ ഈ സ്വതന്ത്രൻ സ്വന്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ 101 വോട്ടിനാണ് തോൽപ്പിച്ചത്. എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി. അപരൻ 37 വോട്ടും പിടിച്ചു.
2005 ൽ രണ്ടാം വാർഡിൽ നിന്നാണ് അനിൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം വാർഡും പത്തൊമ്പതാം വാർഡും മാറി മാറിയാണ് മത്സരം. എവിടെ ചെന്നാലും അനിൽ വോട്ടർമാർക്ക് പ്രിയങ്കരനാകും. സൽപ്പേര് അത്രയ്ക്കുണ്ട്. ഇല്ലായ്മകളുടെ നടുവിലാണെങ്കിലും പണം ഒരു ആകർഷണമല്ല. വോട്ടർമാരുടെ ന്യായമായ എന്ത് കാര്യത്തിനും മുന്നിലുണ്ടാകും. ഒത്തുതീർപ്പുകൾക്കും മൂന്നാം കിട രാഷ്ട്രീയവും ഈ മനുഷ്യന് അന്യമാണ്. സേവന പദ്ധതികൾ എവിടെ നിന്നെങ്കിലും ഒന്നിനുപിറകെ മറ്റൊന്നായി വാർഡിൽ ഉണ്ടാകും. കൃഷി, വിദ്യാഭ്യാസം, കുടുംബശ്രീ എന്നിവയൊക്കെ അനിലിന്റെ ഇഷ്ടവിഷയങ്ങളും.
ഇത്രയും കാലം പഞ്ചായത്ത് അംഗമായിരുന്നെങ്കിലും ഇപ്പോഴും വാടക വീട്ടിലാണ് താമസം. ഭാര്യ ഉഷ ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ബി.സി.എ വിദ്യാർത്ഥി അനന്തുവും പത്താം ക്ളാസ് വിദ്യാർത്ഥിനി അഞ്ജനയുമാണ് മക്കൾ.
|
|