അജിത തങ്കപ്പനും,രാധാമണി പിള്ളയും കസേര പങ്കിട്ടേക്കും
വൈസ് ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിന്
തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അധ്യക്ഷ പദവിക്കായി കോൺഗ്രസിൽ പിടിവലി ആരംഭിച്ചു. എ - ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം രൂക്ഷമാണ്. വനിതാ സംവരണമാണ് അദ്ധ്യക്ഷസ്ഥാനം.
മുതിർന്ന നേതാവും ഇടപ്പളളി ബ്ലോക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രാധാമണി പിള്ളയ്ക്കായി എ ഗ്രൂപ്പ് രംഗത്തുണ്ട്.
മുൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത തങ്കപ്പനെയാണ് ഐ ഗ്രൂപ്പ് പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഒഴിവാക്കിയ അജിത തങ്കപ്പനു പ്രത്യേക പരിഗണന നൽകണമെന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.ആദ്യ രണ്ടരവർഷം അജിത തങ്കപ്പനും പിന്നീട് രാധാമണി പിള്ളയും പങ്കിടാനാണ് സാധ്യത.
തിങ്കളാഴ്ച സത്യപ്രതിജ്ഞക്ക് ശേഷമേ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളുണ്ടാവൂ. വിജയിച്ച കോൺഗ്രസ് വിമതന്മാരുടെ വാക്കിന്റെ ബലത്തിലാണ് യു.ഡി.എഫ് നീക്കങ്ങൾ.
മോഡൽ എൻജിനിയറിംഗ് കോളേജ് വാർഡിൽ നിന്നു വിമതനായി വിജയിച്ച ഇ.പി. ഖാദർകുഞ്ഞ് പിന്തുണയ്ക്കുമെന്ന വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഇടച്ചിറ വാർഡിലെ ഷാന അബു, ഹെൽത്ത് സെന്റർ വാർഡിലെ പി.സി മനൂപ്,ചെറുമുറ്റപുഴക്കര വാർഡിലെ വർഗീസ് പ്ലാശേരി ,ദേശീയ കവലയിലെ ഓമന സാബു എന്നിവർ തുണയ്ക്കുമെന്നും പ്രതീക്ഷയുണ്ട്.
വൈസ് ചെയർമാൻ സ്ഥാനം ഇക്കുറി മുസ്ലിം ലീഗിന് നൽകേണ്ടിവരും. എ.എ ഇബ്രാഹിംകുട്ടിയെയാവും ലീഗ് നേതൃത്വം പരിഗണിക്കുന്നത്.
കക്ഷിനില
ആകെ സീറ്റ് 43
യു.ഡി.എഫ് 26
എ ഗ്രൂപ്പ് 08
ഐ ഗ്രൂപ്പ 08
മുസ്ളീം ലീഗ് 05
സ്വതന്ത്രർ 05
എൽ.ഡി.എഫ് 17
സിപിഎം 15
സി .പി .ഐ 02