
പെരുമ്പാവൂർ : അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം പെരുമ്പാവൂരിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു. മണ്ഡലത്തിലെ ഏഴ് ആരാധനാലയങ്ങളാണ് പ്രസാദ്, സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നത് മുന്നോടിയായാണ് ജനപ്രതിനിധിയും ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയത്. ഇതിന് ശേഷം പദ്ധതിക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. കേന്ദ്ര സർക്കാർ പദ്ധതികൾ ആയതിനാൽ സംസ്ഥാന ടൂറിസം വകുപ്പ് മുഖേനയാണ് പദ്ധതി സമർപ്പിക്കുക. ആരാധനാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. 900 വർഷം പഴക്കമുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്, കല്ലിൽ ക്ഷേത്രം, ചുവർ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ വല്ലം സെന്റ് തെരാസസ് ഫൊറോനാ ചർച്ച്, ഇരിങ്ങോൾ കാവ്, കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ, ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ആരാധനലയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രധാനപ്പെട്ട ഹിന്ദു ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ, മുസ്ലിം ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കുമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയെന്നതാണ് പദ്ധതികളുടെ ലക്ഷ്യം. ആദ്ധ്യാത്മക തീർത്ഥാടനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തീർത്ഥാടകർക്കുള്ള പ്രാഥമിക സൗകര്യങ്ങളൊരുക്കുക. ഭക്ഷണം, താമസം തുടങ്ങിയവക്കുള്ള സൗകര്യങ്ങൾ ഒരുക്കുക, കമ്യൂണിറ്റി ഹാൾ, വിവിധോദ്ദേശ്യഹാൾ, ശൗച്യാലയങ്ങൾ, പാർക്കിംഗ് സ്ഥലം, സൗന്ദര്യവത്ക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിക്കുന്നത്.