police

വൈപ്പിൻ : ഫോർട്ടുകൊച്ചിയിൽ ആഘോഷങ്ങൾ മങ്ങിയെങ്കിലും വൈപ്പിൻ ദ്വീപുകളിലെ ബീച്ചുകൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസമായ ഇന്നലെ ചെറായി, മുനമ്പം, കുഴുപ്പുള്ളി ബീച്ചുകളിൽ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. കൊവിഡ് മാനദൺഡങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ പാലിക്കാൻ മുനമ്പം, ഞാറയ്ക്കൽ പൊലീസ് പാടുപ്പെടുകയാണ്. അതേസമയം ചെറായി ബീച്ചിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കടൽത്തീരം കുറവാണ്. ഇവിടെ തിരക്ക് നിയന്ത്രണാതീതമായതോടെയാണ് ആളുകൾ സമീപമുള്ള പള്ളിപ്പുറം, മുനമ്പം , കുഴുപ്പിള്ളി ബീച്ചുകളെ ആശ്രയിക്കാൻ തുടങ്ങിയത്. ഉച്ചയോടെ തുടങ്ങുന്ന ജനങ്ങളുടെ ഒഴുക്ക് വൈകീട്ട് അഞ്ചോടെ ബീച്ചുകൾ നിറഞ്ഞു കവിയുന്ന അവസ്ഥയിലെത്തും. ഏഴ് മണി വരെ മാത്രമാണ് പൊലീസ് സന്ദർശകരെ അനുവദിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യജില്ലകളിൽ നിന്ന് വരെ ആളുകൾ ഇവിടെ എത്തുന്നുണ്ട്. തിരക്ക് ഏറിയതോടെ ഗതാഗത കുരുക്കും രൂക്ഷമാണ്. സന്ദർശകരെ കൊണ്ട് ബീച്ച് നിറയുമ്പോഴും തങ്ങൾക്ക് നേട്ടമില്ലെന്നാണ് ബീച്ചിലെ റിസോർട്ട് ഉടമകളുടെയും ഹോം സ്റ്റേ ഉടമകളുടെയും പറയുന്നത്. ബീച്ചിൽ വന്ന് ഒരു ദിവസമോ കൂടുതൽ ദിവസങ്ങളോ താമസിക്കുന്നവർ എത്തിയാൽ മാത്രമേ ടൂറിസത്തിന് ഭാവിയുള്ളൂ എന്നും ഉടമകൾ വ്യക്തമാക്കി.