cash

കോലഞ്ചേരി: ആതുരസേവനത്തിന്റെ പേരിൽ വ്യാജ പണപ്പിരിവ് വ്യാപകം. രജിസ്‌ട്രേഷൻ പോലുമില്ലാത്ത ട്രസ്​റ്റുകളും തട്ടിപ്പിനുണ്ട്. രണ്ടു പേരടങ്ങുന്ന സംഘം ഗ്രാമീണ മേഖലകളിലെ ഉൾപ്രദേശങ്ങളിൽ വീടുവീടാന്തരം കയറി ഇറങ്ങിയാണ് പണം പിരിക്കുന്നത്. സ്ത്രീകൾ അടങ്ങുന്ന സംഘങ്ങളാണ് രംഗത്ത്.

ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസം, വൃദ്ധജനങ്ങളെ സൗജന്യമായി സംരക്ഷിക്കുന്ന വയോജന കേന്ദ്രം, വികലാംഗ കുട്ടികൾക്കായുള്ള സംരക്ഷണകേന്ദ്രം, അന്ധ വിദ്യാർത്ഥികൾക്കായുള്ള പഠനകേന്ദ്രം എന്നിവയുടെ പേരിലാണ് പണപ്പിരിവ്.

തമിഴ്‌നാട്ടിലും കേരളത്തിലും രജിസ്​റ്റർ ചെയ്ത ചില സംഘടനകളുടെ പേരിലാണ് തട്ടിപ്പ്.
അഞ്ഞൂറ് രൂപ മുതൽ ആരംഭിക്കുന്ന അവശ്യം ഒടുവിൽ പത്ത് രൂപ വരെ ലഭിച്ചാലും മതിയെന്ന അവസ്ഥയിലാകും. വിശ്വാസ്യതയേകുവാൻ നോട്ടീസിൽ സംഘടനയുടെ രജിസ്‌ട്രേഷൻ നമ്പറും, മൊബൈൽ ഫോൺ നമ്പറുമുണ്ട്. വിളിച്ചാൽ ട്രസ്റ്റിനെക്കുറിച്ച് വാ തോരാതെ പറയും. പലപ്പോഴും ക്ലബ്ബുകളുടെ രജിസ്‌ട്രേഷൻ നമ്പർപോലും ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പിരിവിനായി നിയോഗിക്കുന്നവർ കമ്മിഷൻ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. പിരിച്ചെടുക്കുന്ന തുകയുടെ അമ്പത് ശതമാനം ജീവനക്കാർക്കും അൻപത് ശതമാനം ഇവരെ നിയോഗിക്കുന്നവർക്കുമാണ്. പകൽസമയങ്ങളിൽ പിരിവിനായി ഇറങ്ങുന്ന ഇവർ ലക്ഷ്യംവെയ്ക്കുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകളാണ്‌.പിരിവിന്റെ വിശ്വാസ്യതയ്ക്കായി പഴകിയ തുണിത്തരങ്ങളും ഇവർ അഗതികൾക്കെന്ന പേരിൽ വാങ്ങും.