
കോട്ടയം: ആംബുലൻസ് ഓട്ടോയിൽ ഇടിപ്പിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ അംബുലൻസ് ഡ്രൈവർ ഇരുമ്പുപാലം പടിക്കപ്പ് മാപ്പാനി വീട്ടിൽ ബേസിലിൽ (28) അറസ്റ്റിൽ. ഞായറാഴ്ച രാത്രിഏഴ്മണിയോടെ അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സി.എസ്.ഐ പള്ളിക്ക് മുൻവശത്തുള്ള റോഡ് വക്കിലാണ് സംഭവം. അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ബേസിലിനെ അറസ്റ്റ് ചെയ്തത്.
പഴമ്പിള്ളിച്ചാൽ പള്ളിതാഴത്ത് ജിനദേവൻ (35) ഓട്ടം വന്നപ്പോൾ റോഡിന് കുറുകെ നിർത്തിയിട്ടിരുന്ന ആംബുലൻസ് ഓട്ടോയ്ക്ക് കടന്നു പോകാൻ സൗകര്യം ചെയ്ത് കൊടുത്തില്ല. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറും ആംബുലൻസ് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിൽ നിർത്തിയിട്ടിരുന്ന ആംബുലൻസ് സ്റ്റാർട്ടാക്കി ഓട്ടോയിൽ ഇടിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഒട്ടോ റോഡ്സൈഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞ് ഓട്ടോയുടെ മുകളിൽ വീഴുകയും ചെയ്തു.
നാട്ടുകാർ ശബ്ദം കേട്ട് ഓടി എത്തിയപ്പോൾ ബേസിൽ ഓടി ഒളിച്ചു. പരിക്കേറ്റ് കിടന്ന ഓട്ടോ ഡ്രൈവർ ജിനദേവനെയും യാത്രക്കാരനായ ബിനീഷിനേയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ ജിനദേവനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേസിലിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.