vld1

വെള്ളറട: ശാഖകുമാരിയുടെ കൊലപാതകത്തിൽ പിടിയിലായ ഭർത്താവ് അരുണിനെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്‌തു. ഇക്കഴിഞ്ഞ 26നാണ് 51കാരിയായ ത്രേസ്യാപുരം പ്ളാങ്കാലവിള വീട്ടിൽ പരേതനായ ആൽബർട്ട് ഫിലോമിന ദമ്പതികളുടെ ഇളയ മകൾ ശാഖ കൊല്ലപ്പെട്ടത്. ഭർത്താവ് അരുൺ ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നു. വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ പതിവായിരുന്നു. ഇതിനിടെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്‌തു. പണത്തിനോടും സ്വത്തിനോടുമുള്ള അമിത ആഗ്രഹവും ഭാര്യയുടെ പ്രായക്കൂടുതലിനെച്ചൊല്ലിയുള്ള നാട്ടുകാരുടെ കളിയാക്കലുമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ കഴിയുമ്പോൾ തന്നെ ജയിൽ ശിക്ഷ കഴിഞ്ഞാൽ സ്വത്തുക്കൾ തനിക്ക് ലഭിക്കുമോയെന്നും എത്രകാലമാണ് ശിക്ഷയെന്നും അരുൺ ചോദിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളറട സി.ഐ എം. ശ്രീകുമാർ പറഞ്ഞു.