
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്തതിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ അബ്ദുൾ ലത്തീഫിനെ അറബിക് പ്രൊഫസറായി നിയമിക്കുന്നത് നിയമോപദേശം തേടിയ ശേഷം മതിയെന്ന് സിൻഡിക്കേറ്ര് യോഗം തീരുമാനിച്ചു.
അറബിക് ഭാഷാ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടിയ അപേക്ഷകരെയടക്കം തഴഞ്ഞ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാൻ സെലക്ഷൻ കമ്മിറ്റി സിൻഡിക്കേറ്റിന് ശുപാർശ നൽകിയിരുന്നു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച രേഖകൾ നൽകാത്തതിന് വിവരാവകാശ കമ്മിഷണർ ലത്തീഫിന് മൂവായിരം രൂപ പിഴ ചുമത്തിയിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ ചുമതല വഹിച്ച അബ്ദുൾ ലത്തീഫിന് വീഴ്ചയുണ്ടായെന്ന
അന്വേഷണ സമിതിയുടെ കണ്ടെത്തലിനെത്തുടർന്ന് പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും കോളേജിൽ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് നൽകാനും പരീക്ഷകളിൽ കൃത്രിമം കാട്ടാനും സഹായിച്ചതിന് ഈ ശിക്ഷാനടപടികൾക്ക് വിധേയനായ അദ്ധ്യാപകനെ പ്രൊഫസറായി നിയമിക്കരുതെന്നും നടപടി പുനഃപരിശോധിക്കാൻ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്.