തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വാർഡ് ഏതുമാകട്ടെ സ്ഥാനാർത്ഥി അത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ വേണം. ചില പ്രാദേശിക നേതാക്കൾക്ക് അതൊരു വാശിയാണ്. ഭർത്താവ് ജയിച്ച വാർഡ് വനിതാ സംവരണമായപ്പോൾ പകരം ഭാര്യ, ഇതേ വാർഡ് അടുത്തതവണ ജനറൽ ആവുമ്പോൾ ഒന്നുകിൽ ഈ ഭാര്യ തന്നെ സ്ഥാനാർത്ഥി, അല്ലെങ്കിൽ ഭർത്താവ് തിരിച്ചുവരും. ജില്ലയിൽ അങ്ങോളമങ്ങോളം കുടുംബ സ്ഥാനാർത്ഥികൾ സജീവമാണ്. ഇക്കാര്യത്തിൽ എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ടാണ്. കഴിഞ്ഞ തവണ അങ്കം വെട്ടിയ വാർഡിൽ ഇത്തവണ ഭാര്യമാരെ ഇറക്കി ഭാഗ്യപരീക്ഷണം നടത്തുന്നവരാണ് ഏറെയും. ചില വാർഡുകളിൽ ജനറൽ, സംവരണ സീറ്റുകൾക്കനുസരിച്ച് വർഷങ്ങളായി ഭാര്യാഭർത്താക്കൻമാർ തന്നെ മാറിമാറി സ്ഥാനാർത്ഥികളാകുന്നു. മെമ്പറായിരുന്ന ഭാര്യയ്‌ക്കൊപ്പം രാഷ്ട്രീയത്തിലിറങ്ങി കന്നിയങ്കം കുറിക്കുന്ന ഭർത്താക്കൻമാരുമുണ്ട്. അച്ഛൻ പ്രതിനിധീകരിച്ച സീറ്റിലേക്ക് മത്സരത്തിനിറങ്ങിയ മക്കളുമുണ്ട്. ഒരേ കുടുംബത്തിൽ നിന്നു തന്നെ സ്ഥാനാർത്ഥിത്വം തുടർച്ചയാകുന്നത് പല പാർട്ടികളിലെയും യുവാക്കൾക്കിടയിൽ നീരസം ഉണ്ടാക്കിയിട്ടുണ്ട്. അവകാശമെന്ന തരത്തിൽ സ്ഥാനാർത്ഥിത്വം ചില കുടുംബങ്ങൾ കൈയടക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. അതേ സമയം വിജയ സാദ്ധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതെന്നാണ് നേതൃത്വങ്ങളുടെ നിലപാട്.

അടുക്കളയിൽ നിന്ന് പോസ്റ്ററിലേക്ക്

വാർഡ് മെമ്പറായ ഭർത്താവിന്റെ തിരക്കുകൾ കണ്ടറിഞ്ഞ് വീട്ടിലൊതുങ്ങിയ പല ഭാര്യമാർക്കും അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥിത്വം ലഭിച്ചത്. ഭർത്താവ് വാർഡിൽ നടത്തി വന്നിരുന്ന വികസന പ്രവർത്തനങ്ങൾ അതേ ശൈലിയിൽ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് മത്സരത്തിനിറങ്ങിയതെന്ന് വനിതാ സ്ഥാനാർത്ഥികളിൽ ചിലർ പറയുന്നു. ജയിക്കുന്നത് മെമ്പറുടെ ഭാര്യ ആയാൽ, തങ്ങളുടെ കാര്യങ്ങൾ ഓടി നടന്ന് ചെയ്തു തരാൻ മുൻ മെമ്പർ എത്തുമല്ലോ എന്ന 'വിശ്വാസം' പങ്കു വയ്ക്കുന്ന നാട്ടുകാരുമുണ്ട്.