തൊടുപുഴ: കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനം പ്രഹസനമാക്കി പൊതുവിടങ്ങളിൽ പ്ലാസ്റ്റിക് വ്യാപകമാകുന്നു. നിയമം നടപ്പാക്കാൻ ആർക്കും താത്പര്യമില്ലാതായതോടെ നാടെങ്ങും പ്ലാസ്റ്റിക് കൊണ്ട് നിറയുകയാണ്. ലോക്ക്ഡൗണിന് ശേഷം വഴിയോരകച്ചവട സ്ഥാപനങ്ങളിലടക്കം നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ സുലഭമാണ്. കഴിഞ്ഞ ജനുവരി ഒന്നിനാണ് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വന്നത്. അതിന് ശേഷം തുണി സഞ്ചികളും പേപ്പർ ബാഗുകളുമെല്ലാം കടകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ അപ്രത്യക്ഷമായി പ്ലാസ്റ്റിക്കുകൾ തിരികെ വന്നു. ഇപ്പോൾ മിക്ക കടകളിൽ നിന്നും ലഭിക്കുന്നത് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്. കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾക്കിടയിലാണ് പ്ലാസ്റ്റിക്കിനുള്ള നിരോധനം തകിടം മറിഞ്ഞത്. ഉദ്യോഗസ്ഥരിൽ ഏറിയ പങ്കും തിരഞ്ഞെടുപ്പ് ചുമതലകളിലും തിരക്കിലുമായതോടെ എങ്ങും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു തുടങ്ങി.
പരിശോധന നിലച്ചു
ജനുവരിയിൽ നിരോധനം നിലവിൽ വന്നതു മുതൽ കടകളിൽ എല്ലാ ദിവസവും സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. എന്നാൽ കൊവിഡും ലോക്ക്ഡൗണും എത്തിയത് മുതൽ പരിശോധനകളെല്ലാം നിലച്ചു. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാനുള്ള ചുമതല കളക്ടർ, സബ് ഡിവിഷണൽ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർക്കാണ്.
 നിരോധനം ലംഘിച്ചാൽ പിഴ
ആദ്യതവണ- 10,000
രണ്ടാംതവണ- 25,000
വീണ്ടും ലംഘിച്ചാൽ- 50,000
പ്ലാസ്റ്റിക്കില്ലാതെ പാഴ്‌സലില്ല
മിക്ക കടകളിലും ഭക്ഷണ സാധനങ്ങൾ പാഴ്സലായി പൊതിഞ്ഞു നൽകുന്നത് പ്ലാസ്റ്റിക്കിലാണ്. ചൂട് മാറാത്ത ഭക്ഷണ സാധനങ്ങൾ, ഇറച്ചി മത്സ്യ കറികൾ തുടങ്ങിയവ ഇപ്പോഴും നേർത്ത പ്ലാസ്റ്റിക് കവറുകളിൽ നൽകുന്ന നിരവധി ഹോട്ടലുകളും തട്ടുകടകളും ജില്ലയിലുണ്ട്. ആഹാരത്തിനൊപ്പം പ്ലാസ്റ്റിക് കൂടി ഉരുകി ചേരുമെന്ന് അറിയാമെങ്കിലും അത്തരം ഭക്ഷണങ്ങളെ ഒഴിവാക്കാൻ ആരും തയ്യാറാകുന്നില്ല. ഇത് ഗുരുതരമായ രോഗങ്ങൾക്കിടയാക്കുമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് ജനങ്ങൾ മറന്ന മട്ടാണ്. ചുരുക്കം ഹോട്ടലുകൾ മാത്രമാണ് അലുമിനിയം ഫോയിലും മറ്റും ഉപയോഗിക്കുന്നത്.
മാലിന്യം കുമിഞ്ഞുകൂടുന്നു
ജലാശയങ്ങൾ, നീർച്ചാലുകൾ, കൈതോടുകൾ, പാതയോരങ്ങൾ തുടങ്ങി എല്ലായിടത്തും കഴിഞ്ഞ ആറ് മാസത്തിനിടെ വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻ തോതിൽ കുമിഞ്ഞുകൂടിയിട്ടുണ്ട്. പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവായി.
തിരഞ്ഞെടുപ്പ് ഫ്ലക്സ് നീക്കിയില്ല
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സാമഗ്രികളായ ഫ്ലക്സ് ബോർഡടക്കം നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ സമപരിധി അവസാനിച്ചിട്ടും ജില്ലയിലെ പല രാഷ്ട്രീയപാർട്ടികളും ഇത് നീക്കിയില്ല. സ്ഥാനാർത്ഥികളുടെ ഫ്ലക്‌സ് ബോർഡുകൾ, നോട്ടീസ്, പോസ്റ്ററുകൾ എന്നിവ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തന്നെ പുനചംക്രമണ ഏജൻസികൾക്ക് കൈമാറണമെന്നാണ് നിർദേശം. രാഷ്ട്രീയ പാർട്ടികൾ അതിന് തയ്യാറാകുന്നില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മാലിന്യം പുനചംക്രമണ ഏജൻസികൾക്ക് നൽകണം. അതിന്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കാം. ജില്ലാ ഭരണകൂടം കർശനമായ നിർദേശം നൽകിയെങ്കിലും ഭൂരിപക്ഷം മേഖലയിലും കാര്യമായ പ്രതികരണം ഉണ്ടാകുന്നില്ല.