ഇടുക്കി: 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന സർവ്വകക്ഷിയോഗ തീരുമാനം നടപ്പാക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ ജില്ലയിലെ കർഷകരുടെ രോഷവും പ്രതിഷേധവും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അലയടിക്കുമെന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. ജില്ലയിലെ ഭൂ വിഷയങ്ങളിൽ ഒരു പരിഹാരവും സർക്കാർ ഉണ്ടാക്കിയില്ല. മന്ത്രി എം.എം. മണി ഇക്കാര്യത്തിൽ തന്റെ കർത്തവ്യം മറന്നു. വന്യജീവി ആക്രമണം ചെറുക്കാൻ സർക്കാർ നടപടികൾ ഒന്നുമെടുത്തില്ല. ഈ സർക്കാരിന്റെ കാലത്ത് പതിനഞ്ചോളം പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. അക്രമം രൂക്ഷമായ പ്രദേശങ്ങളിൽ കിടങ്ങു കുഴിക്കാൻ പോലും ശ്രമം ഉണ്ടായില്ല. കാട്ടുപന്നി ആക്രമണത്തിൽ ഹെക്ടർ കണക്കിന് കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ഇതിനു യാതൊരു നഷ്ടപരിഹാരവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.