ഉപ്പുതറ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനായ യുവാവ് അറസ്റ്റിൽ. നഗ്‌നചിത്രം കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പീഡനം തുടരുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഒമ്പതേക്കർ പുത്തൻവീട്ടിൽ അജിത് അശോകനെ (23) ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തത്. അജിത്തിന്റെ വിവാഹത്തിന് മുമ്പ് തന്നെ പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിനരയാകുന്ന സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. പ്രായപൂർത്തിയായപ്പോൾ പ്രതി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പ്രണയ സമയത്ത് പീഡനത്തിനിരയാക്കി മൊബൈൽ ഫോണിൽ പകർത്തിയ നഗ്‌നചിത്രങ്ങൾ കാട്ടി ഇയാൾ പെൺക്കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പല തവണ പീഡിപ്പിക്കുകയുമായിരുന്നു. ഇതോടെ പെൺകുട്ടിക്ക് തന്റെ അവസ്ഥ ആരോടും പറയാൻ കഴിയാത്ത ഗതിയായി. ശല്യം സഹിക്കാൻ കഴിയാതെ സ്ഥിരമായി ഭീഷണിപ്പെടുത്തൽ തുടർന്നതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ് മോഹനന്റെ നിർദ്ദേശപ്രകാരം ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് കേസന്വേഷിക്കുന്നത്. കൊവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.