തൊടുപുഴ: ലഭിക്കുന്ന വിവരത്തിന്റെ കൃത്യത ഉറപ്പുവരുത്തി മാത്രമേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധനകളും അന്വേഷണങ്ങളും നടത്താൻ പാടുള്ളുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വിവാഹ നിശ്ചയം പോലുള്ള മംഗള കർമ്മങ്ങൾ കഴിഞ്ഞിരിക്കുന്ന വീട്ടിൽ ഇത്തരം രഹസ്യ വിവരങ്ങൾ വൈരാഗ്യം തീർക്കാനുള്ള ഉപാധിയായി പലരും ഉപയോഗിക്കാറുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. രഹസ്യ വിവരത്തിന്റെ വിശ്വാസ്യത മനസിലാക്കി വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സേനാപതി സ്വദേശി പി. ആർ.സിജി . സമർപ്പിച്ച പരാതിയിലാണ് നടപടി. 2020 ഏപ്രിൽ 23 ന് ഉടുമ്പൻചോല എസ് ഐയും സംഘവും തന്റെ വീട്ടിലെത്തി മദ്യം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടതായാണ് പരാതി. പൊലീസുകാരുടെ പ്രവർത്തി കാരണം താൻ മദ്യവിൽപ്പനക്കാരനായെന്നും തന്റെ മകളുടെ നിശ്ചയിച്ച വിവാഹം മാറിപ്പോയെന്നും പരാതിയിൽ പറയുന്നു. കമ്മീഷൻ മൂന്നാർ ഡി വൈ എസ്പിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ മദ്യം വിൽക്കുന്നുവെന്നും കള്ളതോക്ക് കൈവശം വച്ചെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുപരിസരത്ത് പരിശോധന നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഒരു എയർഗൺ മാത്രമാണ് കിട്ടിയത്. പരാതിക്കാരന്റെ ആരോപണം ശരിയാണെങ്കിൽ വളരെ ഗൗരവം അർഹിക്കുന്ന ഒന്നാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.