ഇടുക്കി: നാല് വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സിന്റെ വിതരണം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തിരുമാനം ഉണ്ടാകുന്നതിനുമുമ്പ് ഇതു സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശുപാർശപോലും ഇല്ലാതെയും സർക്കാർ തലത്തിൽ വേണ്ടത്ര പരിശോധന ഇല്ലാതെയും കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇത് തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കൊവിഡ് വാക്‌സിന്റെ വിതരണച്ചെലവ് കേന്ദ്രം വഹിക്കണമെന്ന നിർദ്ദേശം സംസ്ഥാന ഗവണ്മെന്റ് സമർപ്പിച്ചതായി അറിയുന്നു. ഈ കാര്യത്തിൽ കേന്ദ്രതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ജനങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന രീതിയിൽ രണ്ടുദിവസമായി തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് കൊവിഡ് രോഗം പടരാൻ ഇടയുണ്ടെന്ന് ആരോഗ്യമന്ത്രി തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ബോധപൂർവ്വം മുഖ്യമന്ത്രിനടത്തിയ വാഗ്ദാനം തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമായതിനാൽ ഈ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഇബ്രാഹിം കുട്ടി കല്ലാർ ആവശ്യപ്പെട്ടു.