ഇടുക്കി: കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി വിവിധ വകുപ്പുകളിൽനിന്നുള്ളവരെ ഉൾപ്പെടുത്തി ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വാക്‌സിൻ സംഭരിക്കൽ, സൂക്ഷിക്കൽ, വിതരണം എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ദൗത്യം. ജില്ലാ കളക്ടറുടെ ചേംമ്പറിൽ ചേർന്ന യോഗത്തിൽ എച്ച്. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.പോളിയോ വാക്‌സിൻ നൽകുന്നതിനുൾപ്പെടെ ജില്ലയിൽ മികച്ച ആരോഗ്യ ശ്യംഖല നിലവിലുണ്ട്. ഇത് കുറ്റമറ്റ രീതിയിൽ പുനക്രമീകരിക്കും. ആരോഗ്യ പ്രവർത്തകർ ,ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പൊലീസ്, എന്നിവർക്ക് ആദ്യഘട്ടത്തിൽ തന്നെ വാക്‌സിൻ നൽകും. ജില്ലയിൽ ഏഴ് ആരോഗ്യ ബ്ലോക്കുകളിലായി വാക്‌സിൻ സൂക്ഷിക്കാനുള്ള 60 കേന്ദ്രങ്ങളുണ്ട്. അറുന്നൂറോളം സെക്ടർ കേന്ദ്രങ്ങളിലായി ഏഴായിരം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകുന്നത്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .എൻ. പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുരേഷ് വർഗ്ഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സുജിത്ത് സുകുമാരൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.