തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനായി ജില്ലയിലെ എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം തിങ്കളാഴ്ച്ച രാവിലെ 11. 30 ന് തൊടുപുഴ താലൂക്ക് ഓഫീസിൽ ചേരും. യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള റോൾ ഒബ്‌സർവറായ സംസ്ഥാന സഹകരണ സെക്രട്ടറി മിനി ആന്റണി പങ്കെടുക്കും. . അന്നുതന്നെ റോൾ ഒബ്‌സർവറുടെ സാന്നിദ്ധ്യത്തിൽ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ ദേവികുളം, ഉടുമ്പഞ്ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവിടങ്ങളിലെ തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർ, മറ്റ് നിർദ്ദിഷ്ട ഉദ്യോഗസ്ഥർ, കമ്പ്യൂട്ടർ ഓപ്പറേറ്റർമാർ എന്നിവരുടെ യോഗവും ചേരുമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.
ഡിസംബർ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് വിട്ടു പോയവർക്കും പുതുതായി പേര് ചേർക്കേണ്ട വർക്കും ഡിസംബർ 31 വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. ജില്ലയിലെ താലൂക്ക് ഓഫീസ് ,വില്ലേജ് ഓഫീസ് ,മുൻസിപ്പൽ ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും ബി എൽ ഒമാരുടെ പക്കലും വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭിക്കും. ജനുവരി 15ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും .