തൊടുപുഴ: നാടൻ ഏത്തക്കുലയുടെ വില കുത്തനെ ഇടിഞ്ഞതോടെ മുടക്കുമുതൽ പോലും ലഭിക്കാത്ത അവസ്ഥയിൽ കണ്ണീരോടെ കർഷകർ .കിട്ടിയ വിലയ്ക്ക് ഏത്തക്കുലകൾ വിറ്റഴിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് . സർക്കാർ നിശ്ചയിച്ച തറവിലയായ 30 രൂപയിൽ താഴേക്ക് വില ഇടിഞ്ഞിട്ട് ആഴ്ചകൾ പിന്നിടുന്നു. ഒരു കിലോ ഏത്തക്കായ്ക്ക് 20 മുതൽ പരമാവധി 24 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതോടെ മിക്ക കർഷകരും പ്രാദേശികമായി കുലകൾ വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്. ലോക്ക് ഡൗണിൽ ഉത്പാദനം കൂടിയതും മറുനാടൻ ഏത്തക്കുലകൾ കുറഞ്ഞ വിലയിൽ വൻതോതിൽ എത്തിയതുമാണ് പ്രതിസന്ധിക്ക് കാരണം. ശരാശരി 15- 18 രൂപയ്ക്ക് മറുനാടൻ ഏത്തക്കായ ലഭിക്കുമെന്നതിനാൽ ചെറുകിട വ്യാപാരികളും മുഖം തിരിച്ചതോടെ കുലകൾ വിറ്റഴിക്കാനാകാതെ സാധാരണ കർഷകർ ദുരിതത്തിലാണ്. ഇതോടെ നാലുകിലോ മറുനാടൻ ഏത്തപ്പഴം 100 രൂപയ്ക്ക് വിപണിയിൽ കിട്ടുന്ന സാഹചര്യമാണിപ്പോൾ. ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടമായ നിരവധിപ്പേർ ജീവിത മാർഗമെന്ന നിലയിൽ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അവരുടെയല്ലാം പ്രതീക്ഷകളെ തകർക്കുന്ന തരത്തിലാണ് ഏത്തക്കുല ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലയിടിവ്. ജില്ലയിൽ ഏത്തവാഴ വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്.
ഉത്പ്പാദനചെലവ് 25 രൂപ
അടുത്തിടെ കാർഷിക ഉത്പന്നങ്ങളുടെ തറവില പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഒരു കിലോ ഏത്തക്കായ ഉത്പാദിപ്പിക്കാൻ കർഷകന് 25 രൂപ ചെലവ് വരും. 20 രൂപയ്ക്കും 24 രൂപയ്ക്കും ഏത്തക്കായ വിൽക്കുന്ന കർഷകന് ഉത്പാദന ചെലവ് പോലും ലഭിക്കുന്നില്ലെന്ന് വ്യക്തം. 30 രൂപ തറവില നിശ്ചയിച്ച ഏത്തക്കായ്ക്ക് 24 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നതെങ്കിൽ ശേഷിക്കുന്ന ആറ് രൂ പ സർക്കാർ നൽകണമെന്നതാണ് ചട്ടം. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ആനുകൂല്യം ആർക്കും ലഭിക്കാറില്ല. എങ്ങനെ ലഭിക്കുമെന്ന കാര്യത്തിൽ ഭൂരിപക്ഷം കർഷകർക്കും ധാരണയുമില്ല.
വിളവെടുപ്പ് കഴിഞ്ഞപ്പോൾ സഹായമില്ല
ലോക്ഡൗൺ കാലത്ത് സുഭിക്ഷ കേരളം ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ കാർഷിക വ്യാപനത്തിന് സമാനതകളില്ലാത്ത പിന്തുണയാണ് കൃഷി വകുപ്പ് നൽകിയത്. എന്നാൽ വിളവെടുപ്പ് കഴിയുമ്പോൾ ഉത്പന്നങ്ങൾ വിറ്രഴിക്കാൻ അത്തരം സഹായങ്ങൾ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് വിമർശനം. പ്രാദേശികമായി കർഷകരിൽ നിന്ന് ഏത്തക്കുലകൾ സംഭരിച്ച് വിൽക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.