മാഹി: കാൽനൂറ്റാണ്ടിലേറെക്കാലം തുടർച്ചയായി പുതുച്ചേരി അസംബ്ലി അംഗം. മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറി, ഡെപ്യൂട്ടി സ്പീക്കർ. ദശകങ്ങളോളം ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്ന എ.വി.ശ്രീധരൻ ഇത്തരം ഒട്ടേറെ പദവികൾ വഹിച്ചാണ് മൂന്ന് വർഷം മുമ്പ് ഈ ദിവസം കടന്നു പോയത്. ഒറ്റതവണ നഗരസഭാംഗമായിത്തീർന്ന ചിലർ പോലും കോടീശ്വരൻമാരായി മാറിയ മയ്യഴിയിൽ, ദീർഘകാലം അധികാരത്തിന്റെ ഉന്നതങ്ങളിലിരുന്നിട്ടും, ജീവിത കാലത്ത് ഒരു വീട് വെക്കാൻ പത്ത് വർഷത്തോളം വേണ്ടിവന്നു.
മരണം വന്ന് വിളിച്ചപ്പോഴാകട്ടെ, ആരോരുമറിയാത്ത ലക്ഷങ്ങളുടെ കടബാദ്ധ്യതയും ബാക്കിയായി. ലളിതജീവിതവും, വിനയവും മുഖമുദ്രയാക്കിയ ഈ പൊതുസേവകൻ നൂറു കണക്കിന് വേദികളിൽ നടനായും, ഗായകനായും നിറഞ്ഞു നിന്നു.
സംഗീതം പോലെ മധുരമായി പ്രസംഗിക്കാനും, ജനങ്ങളുടെ സന്തോഷ സങ്കടങ്ങളിൽ അലിഞ്ഞ് ചേരാനും സാധിച്ച പച്ചയായ മനുഷ്യൻ.. മാഹി സ്പിന്നിംഗ് മില്ലിലെ സാധാരണ തൊഴിലാളിയായി ജീവിതമാരംഭിച്ച്, നാടിന്റെ ചോദ്യം ചെയ്യപ്പെടാത്ത ജനനായകനായി മാറി, സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ, കടുത്ത എതിരാളികൾക്ക് പോലും അഴിമതിയുടെ ഒരു ലാഞ്ചപോലും, ചൂണ്ടിക്കാണിക്കാനാവാത്ത വിധം വിശുദ്ധ വ്യക്തിത്വത്തിന്നുടമയായി മാറാൻ കഴിഞ്ഞ ജന നേതാവ്.
പരിമിതമായ അക്കാഡമിക് വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, തീഷ്ണമായ അനുഭവങ്ങളെ ഗുണപാഠങ്ങളാക്കി, പുതുച്ചേരി രാഷ്ട്രീയത്തിൽ അദ്ദേഹം വേറിട്ട് നിന്നു. തമിഴക രാഷ്ട്രീയത്തിലെ അമരക്കാരനായി മാറിയ എ.വി.ശ്രീധരന്റെ ജീവിതം പുതുതലമുറക്ക് അവിശ്വസനീയമായി തോന്നുംവിധം സംഭവബഹുലമായിരുന്നു. ഗാന്ധിസത്തിന്റെ മൂല്യങ്ങളത്രയും, സ്വന്തം ജീവിതത്തിൽ പകർത്തിയ കോൺഗ്രസുകാരൻ. തൂവെള്ള ഖദർ വസ്ത്രമണിഞ്ഞ്, പുഞ്ചിരിച്ച് മാത്രം കാണപ്പെട്ട ഈ മനുഷ്യന്റെ വ്യക്തി ജീവിതത്തിന്റെ ദുരിതക്കയം, മരണാനന്തരം മാത്രമാണ് സമൂഹം തിരിച്ചറിഞ്ഞത്. കാലവും നാടും വല്ലാതെ മാറിപ്പോയപ്പോഴും, മാറാനനുവദിക്കാത്ത മനസ്സുമായി, ജീവിതാന്ത്യം വരെ തനിക്ക് പിന്നിൽ എത്ര പേരുണ്ടെന്ന് നോക്കാതെ, തനിക്ക് ശരിയെന്ന് ഉത്തമ ബോധ്യമുള്ളതിനെ മുറുകെ പിടിച്ച, പള്ളൂരിന്റെ പ്രിയപ്പെട്ട ഏവിയെസ്സിന്റെ ഓർമ്മകൾക്ക് ഇന്ന് നാല് വർഷം തികയുകയാണ്.