കാഞ്ഞങ്ങാട‌്: പുരപ്പുറം വൈദ്യുതി നിലയമാക്കി വൈദ്യുതി ഉത്പാദനം നടത്തുന്ന പദ്ധതി ജനകീയമാകുന്നു.
സംസ്ഥാന സർക്കാർ വൈദ്യുതി വകുപ്പുമായി സഹകരിച്ച‌് നടത്തുന്ന മഴവിൽ പദ്ധതികളിലൊന്നാണിത‌്. കാസർകോട് ജില്ലയിൽ 2647 വൈദ്യുതി ഉപഭോക്താക്കൾ പദ്ധതിയിൽ രജിസ‌്റ്റർ ചെയ‌്തിട്ടുണ്ട‌്. 15 മെഗാവാട്ടാണ‌് ഉത്പാദനം ലക്ഷ്യം. 112 കിലോവാട്ടിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. എട്ട‌് കിലോവാട്ടിന്റെ പ്രവൃത്തി കമ്മീഷൻ ചെയ്യാൻ പാകത്തിലായി.
സ്ഥാപനങ്ങളിലെ പ്രവൃത്തിയുടെ ഭാഗമായി പെരിയ സെൻട്രൽ യൂണിവേഴ‌്സിറ്റിയിൽ സർവേ കഴിഞ്ഞു. 150 കിലോവാട്ടിന്റെ വൈദ്യുതിയാണ‌് ലക്ഷ്യം. കാഞ്ഞങ്ങാട‌് നെഹ‌്റു കോളേജിൽ നൂറു കിലോവാട്ടിന്റെ പ്രവൃത്തി തുടങ്ങി. സ‌്കൂളുകളിലും ഓഫീസുകളിലും പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. മൂന്നു കമ്പനികൾക്കാണ‌് ടെൻഡർ. ടാറ്റ, ഇൻകൽ, വാരി എന്നിവയാണവ.
കേരള സ‌്റ്റേറ്റ‌് ഇലക്ട്രിസിറ്റി ബോർഡിന്റെ സംരംഭകത്വത്തിലും ഉപഭോക്താവിന്റെ സംരംഭകത്വത്തിലുമാണ‌് പുരപ്പുറത്ത‌് സൗരോർജ നിലയം നിർമ്മിക്കുക. നിലയത്തെ വൈദ്യുതി വകുപ്പിന്റെ ഗ്രിഡിൽ ഘടിപ്പിച്ച‌് വൈദ്യുതി ഉത്പാദിപ്പിക്കും. ഇതുവഴി ആയിരം മെഗാവാട്ട‌് ശേഷി വർദ്ധനയാണ‌് ലക്ഷ്യമിടുന്നത‌്. 2018ലാണ‌് സംസ്ഥാന സർക്കാരും കെ.എസ‌്.ഇ.ബിയും ചേർന്ന‌് പദ്ധതി തുടങ്ങിയത‌്.
മൂന്നു പദ്ധതികളാണ‌് നടപ്പാക്കുന്നത‌്. 1. ഉപഭോക്താവിന്റെ ചെലവിൽ കെ.എസ‌്.ഇ.ബി പൂർണമായും നിർമിച്ചു നൽകുന്നു. 2. കെ.എസ‌്.ഇ.ബിയുടെ ചെലവിൽ ഉപഭോക്താവിന്റെ മേൽക്കൂരയ്ക്കുമേൽ സൗരനിലയം സ്ഥാപിച്ച‌് 25 വർഷത്തേക്ക‌് പത്തു ശതമാനം വൈദ്യുതി പൂർണമായും ഉപഭോക്താവിന‌് നൽകുന്നു. 3. കെ.എസ‌്.ഇ.ബിയുടെ ചെലവിൽ ഉപഭോക്താവിന്റെ പുരപ്പുറത്ത‌് സൗരനിലയം സ്ഥാപിച്ച‌് 25 വർഷത്തേക്ക‌് നിശ‌്ചിത നിരക്കിൽ ഉപഭോക്താവിന‌് നൽകും. രജിസ‌്റ്റർ ചെയ‌്തവരുടെ പുരപ്പുറത്ത‌് സൗരോർജ പാനലിലൂടെ ഊർജോൽപാദനം തുടങ്ങിക്കഴിഞ്ഞു. പുരപ്പുറ സൗരോർജ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയാത്തവർക്ക‌് ഇനിയും അവസരമുണ്ട‌്. നാൽപതു ശതമാനമാണ‌് സബ‌്സിഡി.
നേട്ടങ്ങൾ
പവർകട്ട‌്, ലോഡ‌്ഷെഡ്ഡിംഗ് ഒഴിവാകും
ഒരു കിലോവാട്ടിൽനിന്ന‌് ദിവസം നാലു യൂണിറ്റ‌് വൈദ്യുതി
സബ‌്സിഡി നിരക്കിൽ പുരപ്പുറത്ത‌് വൈദ്യുതിനിലയം
പൂർണമായും ഷേഡ‌് അനാലിസിസ‌് നടത്തിയാണ‌് നിർമാണം
പെർഫോമൻസ‌് ടെസ‌്റ്റ‌് കൂടി നടത്തും
15 മെഗാവാട്ടിന്റെ വൈദ്യുതിക്കായി നിഴൽ പൂർണമായും ഒഴിവാകണം
ഒരു കിലോവാട്ട‌് വൈദ്യുതിക്ക് ചെലവ് 53000 രൂപ