കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 785 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനം ഏർപ്പെടുത്തും. പ്രശ്ന സാദ്ധ്യതാ ബൂത്തുകളായി പൊലീസ് നൽകിയ പട്ടികയനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരമാണിത്. ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എൽ.ആർ ഡെപ്യൂട്ടി കളക്ടർ സി. മുഹമ്മദ് ഷെഫീഖ് നോഡൽ ഓഫീസറായ ടീമിനാണ് വെബ്കാസ്റ്റിന്റെ ചുമതല.കെൽട്രോൺ, ഐ.ടി സെൽ, ഐ.കെ.എം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് വെബ്കാസ്റ്റ് ഒരുക്കുക. വെബ്കാസ്റ്റിംഗിന് പുറമെ റിട്ടേണിംഗ് ഓഫീസർമാർ, പൊലീസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ള മറ്റ് ബൂത്തുകളിൽ വീഡിയോ കവറേജ് സംവിധാനവും ഏർപ്പെടുത്തും. ഇക്കാര്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പരിശോധിച്ച് തീരുമാനമെടുക്കും.
ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രത്യേക കൺട്രോൾറൂം ഒരുക്കിയാണ് വെബ്കാസ്റ്റ് നടപ്പാക്കുക. ഇതിനായി നാൽപത് മോണിറ്ററുകൾ സ്ഥാപിക്കും. വോട്ടെടുപ്പ് ദിവസം രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയാണ് വെബ്കാസ്റ്റ് ചെയ്യുക. വിഷ്വലുകൾ ഹാർഡ് ഡിസ്‌കിൽ റെക്കാർഡ് ചെയ്യും. നെറ്റ് വർക്ക് വഴി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് കൈമാറും. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ പ്രത്യേക ടീം വെബ്കാസ്റ്റ് നിരീക്ഷിക്കും. വെബ്കാസ്റ്റിനാവശ്യമായ മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരുടെ സഹായവും തേടും.

സ്വന്തം ചെലവിൽ ദൃശ്യങ്ങൾ പകർത്താം

രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടാൽ അവരുടെ ചെലവിൽ വീഡിയോ കവറേജിനുള്ള സൗകര്യവും ഒരുക്കും.

3700 രൂപയാണ് ഇതിനായി അടക്കേണ്ടത്. ഈ തുക ജില്ലാ കളക്ടറുടെ പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായി അടക്കണം. വീഡിയോ കവറേജിനുള്ള രാഷ്ട്രീയ പാർട്ടികളുടെ അപേക്ഷ ഡിസംബർ അഞ്ച് വരെ സ്വീകരിക്കും.