
കാസർകോട്: ശ്രദ്ധേയ പോരാട്ടം നടക്കുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് ചെങ്കള. യു.ഡി.എഫ് പ്രതിനിധിയായി ജില്ലാ ഭരണത്തിൽ പങ്കാളിയായിരുന്ന ഷാനവാസ് പാദൂർ ഇടതു സ്ഥാനാർത്ഥിയായതാണ് ചെങ്കളയിലെ പോരിന് രാഷ്ട്രീയ മാനം നൽകിയത്. ഇടതുമുന്നണി, കോൺഗ്രസ് തട്ടകത്തിൽ നിന്നും റാഞ്ചിയെടുത്ത ഷാനവാസ് അട്ടിമറി വിജയം നേടുമോയെന്ന് അറിയാൻ തിരഞ്ഞെടുപ്പ് കഴിയണം.
ദീർഘകാലം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ് പാദൂർ. ചട്ടഞ്ചാൽ അർബൻ സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. ചെങ്കള ഡിവിഷൻ പരിധിയിൽ വരുന്ന ബെണ്ടിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നിന്നും വിജയിച്ചു കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന പാരമ്പര്യമുള്ള മുസ്ലിംലീഗിലെ ടി.ഡി. കബീറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ചെമ്മനാട് തെക്കിൽ സ്വദേശിയായ കബീർ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമാണ്.
യുവമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സര രംഗത്തുവന്നതോടെ യുവാക്കൾ തമ്മിലുള്ള ത്രികോണ പോരാട്ടമായി ചെങ്കള ഡിവിഷനിൽ. ധനഞ്ജയന്റെത് കന്നിയങ്കമാണ്. ചെങ്കള പഞ്ചായത്തിലെ 16 മുതൽ 20 വരെയുള്ള വാർഡുകളും ചെമ്മനാട് പഞ്ചായത്തിലെ മൂന്ന് മുതൽ 18 വരെയുള്ള വാർഡുകളും ബേഡഡുക്ക പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17 വാർഡുകളും മുളിയാർ പഞ്ചായത്തിലെ 10,11,12 വാർഡുകളും ഉൾപ്പെടുന്നതാണ് ചെങ്കള ഡിവിഷൻ. മൂന്ന് പഞ്ചായത്തുകൾ യു.ഡി.എഫും ബേഡഡുക്ക പഞ്ചായത്ത് ഇടതുമുന്നണിയുമാണ് ഭരിക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ 766 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുഫൈജ ഈ ഡിവിഷനിൽ നിന്ന് വിജയിച്ചത്.
ബൈറ്റ്
മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നാണ് പ്രതീക്ഷ. വലീയ ആവേശമാണ് വോട്ടർമാരിൽ കാണുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ഈ ഡിവിഷനിൽ ചെയ്ത നാലര കോടിയുടെ വികസന പ്രവർത്തനങ്ങൾ, കേരളത്തിൽ ആദ്യമായി ഇൻഡോർ സ്റ്റേഡിയം കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ജനങ്ങൾ പരിഗണിക്കും.
ടി.ഡി. കബീർ
(യു.ഡി.എഫ് സ്ഥാനാർത്ഥി)
പഞ്ചായത്തുകളിലെ നഗരങ്ങളിലും കുടുംബ സംഗമങ്ങളിലെല്ലാം മികച്ച പ്രതികരണം കിട്ടുന്നുണ്ട്. ഡിവിഷനിലെ യുവാക്കൾ അടക്കമുള്ള വിഭാഗം പിന്തുണക്കും. ഇടത് വലത് മുന്നണികൾക്ക് ഇടയിൽ മാറ്റം വേണമെന്ന് വോട്ടർമാർ ചിന്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ആ മാറ്റം പ്രകടമാകും.
ധനഞ്ജയൻ മധൂർ
(എൻ.ഡി.എ സ്ഥാനാർത്ഥി)