കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 14ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള പുഴാതി കമ്മ്യൂണിറ്റി ഹാളിൽ നിന്ന് പൊലീസ് സുരക്ഷയോടെ വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്കാണ് മാറ്റുന്നത്.
കല്യാശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കണ്ണൂർ, എടക്കാട്, തലശ്ശേരി ബ്ലോക്കുകളിലേക്കായി 1640 കൺട്രോൾ യൂണിറ്റുകളും 4920 ബാലറ്റ് യൂണിറ്റുകളും ഇന്നലെ എത്തിച്ചു. കൂത്തുപറമ്പ്, പാനൂർ, ഇരിട്ടി, പേരാവൂർ ബ്ലോക്കുകൾ, ജില്ലയിലെ തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് മുനിസിപ്പാലിറ്റികൾ, കണ്ണൂർ കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കുള്ള 1345 കൺട്രോൾ യൂണിറ്റുകളും 2771 ബാലറ്റ് യൂണിറ്റുകളും ഇന്ന് സ്‌ട്രോംഗ് റൂമുകളിലെത്തിക്കും.
10,11 തീയതികളിൽ വിതരണ കേന്ദ്രങ്ങളിൽ നിന്ന് സ്ഥാനാർത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തിയ ശേഷം 13നാണ് പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇവ വിതരണം ചെയ്യുന്നത്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച പുഴാതി കമ്മ്യൂണിറ്റി ഹാൾ സന്ദർശിച്ച ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ടി വി സുഭാഷ് ഒരുക്കങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടിംഗ് യന്ത്രങ്ങളുടെയും വിതരണത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ കൂടിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി. ജെ. അരുൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊട്ടിക്കലാശം ഒഴിവാക്കണം: ജില്ലാ കളക്ടർ
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം 12 ന് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് പശ്ചാത്തലത്തിൽ പരസ്യ പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. രാഷ്ട്രീയ പാർട്ടികൾ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.