കാഞ്ഞങ്ങാട്: പതിനഞ്ച് വർഷം പഴക്കമുള്ള ഡീസൽ ഓട്ടോകൾ ജനുവരി ഒന്ന് മുതൽ നിരത്തിലിറക്കാൻ പറ്റില്ലെന്ന ഉത്തരവ് പ്രാബല്യത്തിലാകാൻ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ പെരുവഴിയിലാവുന്ന ഓട്ടോ ഡ്രൈവർമാർ ഹൈക്കോടതിയെ സമീപിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം പഴയ ഡീസൽ ഓട്ടോയുടെ ഡ്രൈവർമാരാണ് കേന്ദ്ര സംസ്ഥാന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി 1500 ഓളം പഴയ ഡീസൽ ഓട്ടോകൾ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന ഡ്രൈവർമാരുണ്ടെന്നാണ് കണക്ക്. പുതുവർഷം മുതൽ ഇവരെല്ലാം വീട്ടിലിരിക്കേണ്ടിവരും. 15 വർഷം കഴിഞ്ഞ മുഴുവൻ വാഹനങ്ങളും നിരത്തിലിറങ്ങാൻ പാടില്ലെന്ന സർക്കാറിന്റെ മുൻ തീരുമാനം തിരുത്തി പിന്നീട് ഡീസൽ ഓട്ടോയ്ക്ക് മാത്രമായി നിയമം പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. ബസുകൾക്കുള്ള പെർമിറ്റ് 15 എന്നത് മാറ്റി 20 വർഷത്തേക്ക് നീട്ടി നൽകിയിട്ടുമുണ്ട്. തങ്ങൾക്കും 20 വർഷത്തെ സർവ്വീസ് കാലാവധി നീട്ടി നൽകണമെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ ആവശ്യം. പഴയ ഡീസൽ ഓട്ടോ ഡ്രൈവർമാരുടെ വാട്സ് ആപ്പ് കൂട്ടായ്മയ്ക്ക് കാഞ്ഞങ്ങാട്ട് രൂപം നൽകിയിട്ടുണ്ട്.