election

940 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനം

500ലധികം ബൂത്തുകളിൽ വീഡിയോ ചിത്രീകരണം

സുരക്ഷയ്ക്കായി 10,000 ലധികം പൊലീസ് ഉദ്യോഗസ്ഥർ

തിരഞ്ഞെടുപ്പ് ജോലിക്കായി 12,315 ഉദ്യോഗസ്ഥർ

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ജില്ല പൂർണ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുപ്പിനുള്ള മുഴുവൻ ഒരുക്കങ്ങളും നടപടിക്രമങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായി.
ജില്ലയിൽ ആകെ 20,00,922 വോട്ടർമാരാണുള്ളത്. 9,31,400 പുരുഷൻമാരും 10,69,518 സ്ത്രീകളും നാല് ഭിന്നലിംഗക്കാരുമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമ പഞ്ചായത്തുകൾ, കണ്ണൂർ കോർപറേഷൻ, എട്ടു നഗരസഭകൾ എന്നിവിടങ്ങളിലെ 1682 വാ‌ർ‌‌‌ഡുകളിലേക്കും ഡിവിഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 96 റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചു കഴിഞ്ഞു. 2463 പോളിംഗ് ബൂത്തുകൾ വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമനുസരിച്ച് പ്രശ്‌നസാധ്യതതയുള്ള 940 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു. ഇതിനു പുറമെ 500ലധികം ബൂത്തുകളിൽ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഏർപ്പെടുത്തി. ആവശ്യമായ ഇടങ്ങളിൽ കമാന്റോകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സാമഗ്രികൾ നാളെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി.
12,315 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. പതിനായിരത്തിലേറെ പൊലീസ് സേനാംഗങ്ങൾക്കാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതല. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാലായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാണ്. 16 നോഡൽ ഓഫീസർമാർക്കാണ് ഏകോപന ചുമതല. കൊവിഡ് 19 പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തെരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ്, ഫെയ്‌സ് ഷീൽഡ്, എൻ 95 മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.