തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചുവെന്ന കുറ്റാരോപണത്തെ തുടർന്ന് പോക് സോ കേസിൽ പ്രതി ചേർക്കപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഡോ.ഇ.ഡി. ജോസഫിനെ ഈ മാസം 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് തലശ്ശേരി കോടതി ഉത്തരവ്. ജില്ലാ കോടതിയിൽ ഇദ്ദേഹം നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച രണ്ടാം അഡീഷണൽ ജില്ലാ ജഡ്ജ് എം. തുഷാറാണ് തലശ്ശേരി പൊലീസിന്റെ അറസ്റ്റ് നടപടികൾ അന്തിമ വിധി വരുന്നത് വരെ പാടില്ലെന്ന് നിർദ്ദേശം നൽകിയത്.

ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ 18ന് കോടതി വീണ്ടും പരിഗണിക്കും. കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടി മട്ടന്നൂർ മജിസ്‌ട്രേട്ട് മുമ്പാകെ 164 വകുപ്പിൽ മൊഴി നൽകുന്നതിനിടയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനിൽ നിന്നും കൗൺസിലിംഗിനിടയിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായതായി പരാതിപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും സമാന പരാതി നൽകിയതിനാൽ ചെയർമാനെതിരെ മറെറാരു പോക്‌സോ കേസ് കൂടി തലശ്ശേരി പൊലീസ് രജിസ്ടർ ചെയ്തിരുന്നു. ഈ കേസിലും ഡോ.ഇ.ഡി. ജോസഫ് മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.