
കാസർകോട്: യുവനിരയെ അണിനിരത്തി കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച ഇടതുമുന്നണി നേതൃത്വം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ ആരെന്നത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങി. 21നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. അതിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനം കൈക്കൊള്ളും. 30 രാവിലെ 11 മണിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്ന് തന്നെ ഉച്ചക്ക് രണ്ടുമണിക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തും. മടിക്കൈ ഡിവിഷനിൽ നിന്ന് റിക്കാർഡ് ഭൂരിപക്ഷത്തിന് വിജയിച്ച വനിതാ നേതാവ് ബേബി ബാലകൃഷ്ണൻ ആയിരിക്കും പ്രസിഡന്റ്. സി.പി.എം കോട്ടയായ ദേലമ്പാടി ഡിവിഷൻ മുന്നണിയെ കൈവിട്ടതോടെ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെങ്കള ഡിവിഷൻ ലീഗിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്ത് അട്ടിമറി വിജയം സമ്മാനിച്ച ഷാനവാസ് പാദൂർ വൈസ് പ്രസിഡന്റ് ആകാനാണ് സാധ്യത.
പത്ത് വർഷം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, പിന്നീട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവികൾ വഹിച്ചയാളാണ് ബേബി ബാലകൃഷ്ണൻ. 1995 ലാണ് ബേബി ബാലകൃഷ്ണൻ ആദ്യമായി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റായത്. അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു. തൊട്ടടുത്ത തവണ ജനറൽ സീറ്റ് ആയിട്ടും വീണ്ടും ബേബി പ്രസിഡന്റായി. 2005ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി.
പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ബിരുദാനന്തര ബിരുദ പഠനവും ബി.എഡും പൂർത്തിയാക്കി. കയ്യൂർ, പെരിയ, ബങ്കളം സ്‌കൂളുകളിൽ അതിഥി അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചു. ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗത്വം രാജിവെച്ചാണ് ബേബി ബാലകൃഷ്ണൻ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. കണ്ണൂർ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമം പാതി വഴിയിലാണ്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ ഇവർ സി.പി.സി.ആർ.ഐ. ഉപദേശക സമിതി അംഗവും കുടുംബശ്രീ ഗവേർണിംഗ് ബോഡി അംഗവും കിലാ ഫാക്കൽട്ടി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും മടിക്കൈ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. നീലേശ്വരം നഗരസഭാ മുൻ യു.ഡി ക്ലർക്ക് ബി. ബാലകൃഷ്ണന്റെ ഭാര്യയാണ്. ഏക മകൻ: കിരൺ ബാലകൃഷ്ണൻ.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് പാദൂർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് സി.പി.എം സഹചാരിയായത്. ഇപ്പോൾ ലീഗിന്റെ പച്ചക്കോട്ടയായ ചെങ്കള പിടിച്ച് യു.ഡി.എഫിനെ ഞെട്ടിക്കുകയൂം ചെയ്തു. ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.